തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമായി ഇത് മാറുമെന്നും ശനിയാഴ്ച വൈകുന്നേരത്തോടെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്കു നീങ്ങുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിന്റെ വടക്കു പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങുന്ന ന്യൂനമർദം 20 ഓടെ വടക്കു കിഴക്കൻ ദിശയിലേക്കുള്ള സഞ്ചാരം ആരംഭിക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ന്യൂനമർദം ചുഴലിക്കാറ്റായി മാറിയാൽ അംഫാൻ എന്നായിരിക്കും പേരു നൽകുക.
ന്യൂനമർദത്തിന്റെ പ്രഭാവത്താൽ ആൻഡമാൻ തീരത്തും, അന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ തീരത്ത് അടുത്ത ആറു ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ന്യൂനമർദം അതിതീവ്രമാവുകയും ചുഴലിക്കാറ്റായി പരിണമിക്കുകയും ചെയ്താലും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ പലയിടത്തും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിൽ ഞായർ, തിങ്കൾ ദിവസങ്ങളിലും കോട്ടയം ജില്ലയിൽ തിങ്കളാഴ്ചയും എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
08:40 PM May 15, 2020 | Deepika.com