പനാജി: കേന്ദ്രസർക്കാർ അനുവദിച്ച പ്രത്യേക ട്രെയിനുകൾക്ക് ഗോവയിൽ സ്റ്റോപ്പ് പാടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മഡ്ഗാവ് സ്റ്റേഷനിലെ സ്റ്റോപ്പ് റദ്ദാക്കണമെന്ന് പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. മാസങ്ങൾക്ക് ശേഷം ഗോവയിൽ വ്യാഴാഴ്ച പുതിയ എട്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ട്രെയിനുകൾ ഗോവയിൽ നിർത്തരുതെന്ന് ആവശ്യം സർക്കാർ ഉയർത്തുന്നത്.
പ്രത്യേക ട്രെയിനുകളിലോ വിമാനങ്ങളിലോ ഗോവയിൽ എത്തുന്നവർ വീടുകളിൽ 14 ദിവസം ക്വാറൻറൈനിൽ കഴിയണമെന്ന് സാവന്ത് പറഞ്ഞു. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിൻ ഗോവയിലെ സ്റ്റേഷനിൽ നിർത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഡൽഹിയിൽനിന്നും പുറപ്പെട്ട ട്രെയിൻ 16 ന് മഗ്ഡാവിലെത്തും. ഇവിടെ ട്രെയിൻ നിർത്താൻ പാടില്ലെന്നാണ് സാവന്തിന്റെ ആവശ്യം.
മഡ്ഗാവിലേക്ക് 720 പേർ ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് അറിഞ്ഞത്. ഇതിൽ ആരും തന്നെ ഗോവക്കാർ അല്ലെന്നാണ് തങ്ങൾക്ക് അറിയാൻ കഴിഞ്ഞതെന്നും സാവന്ത് പറയുന്നു. അവർ ഇവിടെ ഇറങ്ങിയാൽ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അവരെ പരിശോധിക്കേണ്ടതുണ്ട്. വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കാൻ അവരോട് ആവശ്യപ്പെടും. പക്ഷേ അവർ അങ്ങനെ ചെയ്യുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് ട്രെയിൻ മഗ്ഡാവ് സ്റ്റേഷൻ ഒഴിവാക്കാൻ തങ്ങൾ നിർദേശിച്ചതെന്നും സാവന്ത് കൂട്ടിച്ചേർത്തു.
പുറത്തുനിന്ന് എത്തുന്നവർ 14 ദിവസത്തേക്ക് അതത് ഹോട്ടലുകളിലും വീടിനകത്തും കഴിയേണ്ടിവരും. ബീച്ചുകൾ അടച്ചിട്ടിരിക്കുന്നതിനാൽ അവിടേക്ക് കടക്കാൻ കഴിയില്ല. ഉല്ലസിക്കാൻ ഇവിടേക്ക് വരേണ്ടതില്ലെന്നും സാവന്ത് പറഞ്ഞു.
ഉല്ലസിക്കാൻ ആരും ഗോവയ്ക്കു ടിക്കറ്റ് എടുക്കേണ്ട; ട്രെയിനും വിമാനവും വേണ്ടെന്ന് മുഖ്യമന്ത്രി
05:00 PM May 15, 2020 | Deepika.com