തിരുവനന്തപുരം: കർഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രധനമന്ത്രിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ കേന്ദ്രം പണം നൽകേണ്ടിവരും. ബാങ്കുകളും കേന്ദ്ര സർക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നൽകേണ്ടിവരും. കർഷകരുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള യാതൊന്നും ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിലില്ലെന്ന് ധനമന്ത്രി പറഞ്ഞു.
ഇപ്പോൾ കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ അതിഥി തൊഴിലാളികളും ഉൾപ്പെടുകയാണ്. ഈ സാഹചര്യത്തിൽ തൊഴിൽ ദിനങ്ങൾ 150 ആയി വർധിപ്പിക്കുകയാണ് വേണ്ടത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയുടെ മുടക്കുമുതൽ വർധിപ്പിച്ചിട്ടില്ല. 2018-19ൽ 55000 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 5000 കോടി രൂപ മാത്രമാണ് ഈ വർഷം വർധിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ ജോലികൾക്കുള്ള പണം നൽകിയിട്ടുമില്ല. 2019 ഏപ്രിലിൽ 27.9 കോടി പ്രവൃത്തിദിനങ്ങളാണ് രാജ്യത്തുണ്ടായത്. ഈ വർഷം ഏപ്രിലിൽ 11.08 കോടി ദിനങ്ങളാണ് ആകെ ഉണ്ടായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതിഥി തൊഴിലാളികൾക്കായി 11000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയതായി പറയുന്നു. കേരളത്തിന് എസ്ഡിആർഎഫിൽനിന്ന് ലഭിച്ചത് 157 കോടി രൂപയാണ്. കേന്ദ്രമാർഗ നിർദ്ദേശമനുസരിച്ച് 25 ശതമാനം മാത്രമേ അതിഥി തൊഴിലാളികൾക്കായി വിനിയോഗിക്കാനാവൂ. കേരളത്തിന് ലഭിച്ച തുക ജില്ലാ കളക്ടർമാർക്ക് കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിൽ ഇപ്പോൾ തന്നെ പോർട്ടബിൾ റേഷൻ കാർഡ് സംവിധാനം നിലനിൽക്കുന്നു. കേരളത്തിൽ രണ്ടു മാസത്തിനകം ഇത് നടപ്പാകും. ഇതിനുള്ള സോഫ്റ്റ്വെയർ തയാറായിക്കൊണ്ടിരിക്കുകയാണ്. റേഷൻ കാർഡില്ലാത്തവർക്കും കേരളം റേഷൻ നൽകി. കുടിയേറ്റത്തൊഴിലാളികൾക്കായി പ്രത്യേക നിധി രൂപീകരിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ജി. എസ്. ടിയുടെ സംസ്ഥാന വിഹിതം നൽകുന്നതിന് അനുകൂല പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് 3000 കോടി രൂപ ലഭിക്കേണ്ടിടത്ത് 200 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.
പലിശ എഴുതിത്തള്ളണം, കർഷകരുടെ കൈയിൽ പണമെത്തണം; കേന്ദ്രത്തോട് ധനമന്ത്രി
08:29 PM May 14, 2020 | Deepika.com