കോഴിക്കോട്: കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ നരിപ്പറ്റ സ്വദേശിനിയായ 30 വയസുള്ള ഗർഭിണിക്ക്. മേയ് എട്ടിന് പുലർച്ചെ ദുബായ് കോഴിക്കോട് വിമാനത്തിൽ കരിപ്പൂരിൽ എത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു.
ഇവർ വിമാനത്താവളത്തിൽനിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തുകയും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയുമായിരുന്നു. മേയ് 12-ന് രോഗലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും സ്രവ സാന്പിൾ പരിശോധനയിൽ പോസിറ്റീവാവുകയും ചെയ്തു. ഇപ്പോൾ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. ഇവരെകൂടാതെ ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോവിഡ് പോസിറ്റീവായി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്.
ജില്ലയിൽ പുതുതായി വന്ന 406 പേർ ഉൾപ്പെടെ 4323 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയത് 23217 പേരാണ്. ഇന്ന് വന്ന 21 പേർ ഉൾപ്പെടെ 33 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 12 പേർ ആശുപത്രി വിട്ടു.
വ്യാഴാഴ്ച വന്ന 107 പേർ ഉൾപ്പെടെ ആകെ 384 പ്രവാസികളാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 159 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററുകളിലും 211 പേർ വീടുകളിലുമാണ്. 14 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 55 പേർ ഗർഭിണികളാണ്.
കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് വന്ന 30 വയസുള്ള ഗർഭിണിക്ക്
07:38 PM May 14, 2020 | Deepika.com