തിരുവനന്തപുരം: കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു മുന്നിൽക്കണ്ട് സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകർഷിക്കണം. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തണം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. 3431 കോടിയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങൾക്ക് ലഭ്യമാക്കും. കോവിഡിന്റെ പശ്ചാത്തലത്തിലുള്ളതാണ് പാക്കേജെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇകൾക്കുള്ള അധിക വായ്പയ്ക്ക് പലിശ ഇളവും മാർജിൻ മണിയും അനുവദിക്കും. കഐസ്ഐഡിസിയും കിൻഫ്രയും വായ്പക്കുടിശിക ഒറ്റത്തവണ തീർപ്പാക്കും. സംരംഭങ്ങൾക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നൽകും. വ്യവസായ പാർക്കുകളിലെ പൊതുസൗകര്യങ്ങൾക്കായുള്ള വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കും. മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. ഉൽപ്പാദന വ്യവസായങ്ങൾക്ക് പലിശ സബ്സിഡി അനുവദിക്കും.
വികസനത്തിന് വേണ്ടിയുള്ള പലിശയ്ക്ക് ആറ് മാസത്തേക്ക് ആറ് ശതമാനം ഇളവ് നൽകും. കഐസ്ഐഡിസി വായ്പ ലഭിച്ചവർക്ക് പ്രത്യേക വായ്പ അനുവദിക്കും. പലിശയും മുതലും തിരിച്ചടക്കാൻ മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കും. കഐസ്ഐഡിസിയൽനിന്ന് വായ്പയെടുത്തവരുടെ പിഴപ്പലിശ ആറ് മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകൾക്ക് 50 ലക്ഷത്തിന് മുകളിൽ കഐസ്ഐഡിസി വായ്പ അനുവദിക്കും.
കഐസ്ഐഡിസി, കിൻഫ്ര വ്യവസായ പാർക്കുകളിലെ സ്ഥലമെടുപ്പിന്റെ പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീക്കൾക്കും യുവാക്കൾക്കും പിന്നാക്ക വിഭാഗക്കാർക്കും 25 ശതമാനം മാർജിൻ മണി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
"കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമാകുന്നു’; 3431 കോടിയുടെ കോവിഡ് പാക്കേജ്
07:05 PM May 14, 2020 | Deepika.com