തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ നോക്കാതെ ഓണ്‍ലൈൻ ബുക്കിംഗ് വഴി യാത്രക്കാരെ കൊണ്ടുവന്നാൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയതവർക്കേ ട്രെയിനിൽ ബുക്കിംഗ് അനുവദിക്കാവു എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡൽഹിയിൽനിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവെ ട്രെയിൻ ഓടിക്കുന്നുണ്ട്. കേരളത്തിലേക്കുള്ള ട്രെയിൻ മറ്റ് പല സ്ഥലങ്ങളിലും നിർത്തിയിട്ടാണ് ഇവിടെ എത്തുന്നത്. രോഗവ്യാപനം തടയാനുള്ള നടപടികൾ ഇത് നിഷ്പ്രഭമാക്കും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ പൂർണമായി ലഭിക്കാനും യാത്രാപഥം മനസിലാക്കാനും ഇത് ഫലപ്രദമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർ ആരെന്ന് മനസിലാക്കണം. മറിച്ചായാൽ രോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് തടസമുണ്ടാകും. കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണ്. വിദ്യാർഥികൾക്ക് പ്രത്യേക ട്രെയിൻ വേണ്ടെന്ന് ഒരു ചാനൽ വാർത്ത നൽകി. വിവിധ സംസ്ഥാനങ്ങളിൽ പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തെറ്റായ വാർത്തകൾ ദുരിതത്തിലായവരുടെ ആശങ്ക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി
ഡൽഹിയിൽനിന്നുള്ള ട്രെയിൻ വെള്ളിയാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് എത്തും. മൂന്നിടത്താണ് സ്റ്റോപ്പ്. യാത്രക്കാർ സംസ്ഥാനത്തിന്റെ പാസിനായി കോവിഡ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഡൽഹിക്കു പുറമേ മുംബൈ, കോൽക്കത്ത, അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്ന് നോണ്‍ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
രജിസ്ട്രേഷനില്ലാതെ യാത്രക്കാരെ കൊണ്ടുവന്നാൽ രോഗവ്യാപന സാധ്യത; ആശങ്ക
07:00 PM May 14, 2020 | Deepika.com