വയനാട്: വയനാട്ടിൽ കോവിഡ് 19 ആശങ്കകൾ വർധിക്കുന്നു. ജില്ലയിൽ വീണ്ടും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ആശങ്കകൾ വർധിക്കുന്നത്. ഇതോടെ ജില്ലയുടെ പല ഭാഗത്തും നിയന്ത്രണങ്ങൾ കർശനമാക്കി.
രണ്ട് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പോലീസ് ഡിപ്പാർട്ട്മെന്റും കടുത്ത ആശങ്കയിലാണ്. ചെന്നൈയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറുമായുള്ള സന്പർക്കം വഴിയാണ് പോലീസുകാർക്ക് കോവിഡ് ഉണ്ടായത്.
വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പോലീസുകാരുമായി സന്പർക്കത്തിലൂള്ള 50 പോലീസുകാരെ നിരീക്ഷണത്തിലാക്കി. ജില്ലാ പോലീസ് മേധാവിയും നിരീക്ഷണത്തിലേക്ക് മാറി. കോവിഡ് സ്ഥിരീകരിച്ച പോലീസുകാരിൽ ഒരാൾ പോലീസ് മേധാവിയുടെ കമാൻഡോ ആയിരുന്നു. മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്. ഇതോടെ മാനന്തവാടി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടിയിൽ കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തി. കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തുകളിലും കർശന നിയന്ത്രണമാണ് നിലവിലുള്ളത്. മാനന്തവാടി മുനിസിപ്പാലിറ്റിയും കണ്ടെയ്ൻമെന്റ് സോണിലാണ്. ആദിവാസികൾ ഏറെയുള്ള തിരുനെല്ലിയിൽ അതീവ ജാഗ്രത നിർദേശം നൽകി.
അവലോകന യോഗങ്ങൾക്കും നിയന്ത്രണം പ്രഖ്യാപിച്ചു. യോഗങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്. കളക്ടർ, ഡിഎംഒ, പോലീസ് പ്രതിനിധി എന്നിവർ മാത്രം യോഗത്തിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം.
വയനാട്ടിൽ 11 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ജില്ലയിൽ 1,970 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 38 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ്.
വയനാട്ടിൽ ആശങ്കകൾ വർധിക്കുന്നു; മാനന്തവാടിയിൽ കർശന നിയന്ത്രണം
12:05 PM May 14, 2020 | Deepika.com