ലണ്ടൻ: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ പരീക്ഷണം ബ്രിട്ടനിൽ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 800 വോളണ്ടറിയർമാരിൽ രണ്ടുപേർക്കാണ് വാക്സിൻ കുത്തിവച്ചത്. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നൽകിയത്. ആത്മവിശ്വാസത്തോടെയാണ് താൻ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞ കൂടിയായ യുവതി വ്യക്തമാക്കി.
മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രഫസർ സാറാ ഗിൽബർട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞൻമാരുടെ സംഘം വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിന്റെ വിജയത്തിൽ 80 ശതമാനവും തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഗിൽബർട്ട് വ്യക്തമാക്കി.
പ്രായഭേദമന്യേ അയ്യായിരത്തോളം വോളണ്ടറിയർമാരിൽ വരും മാസങ്ങളിൽ വാക്സിന്റെ പരീക്ഷണം നടത്താനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലും ട്രയൽസ് നടത്തും. ട്രയൽസിനു വിധേയരാകുന്ന വോളണ്ടറിയർമാരെ നിരന്തരം നിരീക്ഷണത്തിലാക്കും. ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുമെങ്കിലും അപകട സാധ്യതയില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
പരീക്ഷണം വിജയകരമായാൽ സെപ്റ്റംബറിൽ പത്ത് ലക്ഷം ഡോസുകൾ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഓക്സ്ഫോർഡ് യൂണിവേഴിസിറ്റി നടത്തുന്നത്.
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോവിഡ് വാക്സിൻ പരീക്ഷണം തുടങ്ങി
11:57 AM Apr 24, 2020 | Deepika.com