തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമവും നടത്തിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് വളരെ എളുപ്പത്തിൽ രോഗം ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് രോഗം പിടിപെടാനിടയായ സാഹചര്യം പരിശോധിക്കും. കുട്ടി തീവ്രപരിചരണവിഭാഗത്തിലായിരുന്നുവെന്നും ഡോക്ടർമാർ കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ഏപ്രില്‍ 17ന് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ന്യൂമോണിയ കണ്ടെത്തിയതോടെ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
ഏപ്രിൽ 21ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ്: കുഞ്ഞിനെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമവും നടത്തിയെന്ന് ആരോഗ്യമന്ത്രി
11:08 AM Apr 24, 2020 | Deepika.com