ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ ഡല്‍ഹിയിലെ ആസാദ്പുര്‍ മണ്ഡിയിലെ 300 കടകള്‍ അടച്ചു. ഒരു വ്യാപാരി കോവിഡ് ബാധിച്ച് മരിക്കുകയും രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കടകള്‍ കൂട്ടത്തോടെ അടച്ചത്.
നൂറ് ഏക്കര്‍ സ്ഥലത്തായി പടര്‍ന്നു കിടക്കുന്ന ചന്തയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് പരിശോധനകള്‍ നടത്തണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്താന്‍ അധികൃതര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുന്ന പ്രദേശമാണ് ഇവിടം. തിങ്ങിയിടുങ്ങിയുള്ള 2,800 കടകളിലായി ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
57കാരനായ വ്യാപാരിയാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതിലും കൂടുതല്‍ ആളുകള്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, 2,376 കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഇവിടെ 50 പേര് മരിച്ചു.
കോവിഡ്: ആസാദ്പുര്‍ മണ്ഡിയിലെ 300 കടകള്‍ അടച്ചു
10:46 AM Apr 24, 2020 | Deepika.com