കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ചവരിൽ ഒരാൾ ചുമട്ടുതൊഴിലാളിയും രണ്ടാമത്തെയാൾ തിരുവനന്തപുരത്തെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകനും. ഇരുവരും യുവാക്കളാണ്.
ചൊവ്വാഴ്ച കോട്ടയം ജനറൽ ആശുപത്രിയിലാണ് ലോഡിംഗ് തൊഴിലാളിയുടെ സാന്പിൾ എടുത്തത്. പാലക്കാട്ട് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം സഞ്ചരിച്ച ഡ്രൈവർ കോട്ടയത്ത് എത്തിയിരുന്നു. 20-ന് എത്തിച്ച ലോഡ് ഇറക്കുന്നതിൽ ഇയാൾ പങ്കാളിയായി. എങ്കിലും ്രെഡെവറുമായി നേരിട്ട് സന്പർക്കം പുലർത്തിയിരുന്നില്ല. പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
ലോഡ് ഇറക്കിയ കടയുടെ ഉടമയുടെയും ഈ തൊഴിലാളിയുടെയും ഉൾപ്പെടെ എട്ടു പേരുടെ സാന്പിളുകൾ എടുത്തിരുന്നു. ഇയാൾ ഒഴികെ എല്ലാവരും നെഗറ്റീവാണ്. കോട്ടയത്ത് എത്തിയ ്രെഡെവറുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. എറണാകുളം ജനറൽ ആശുപത്രിയിൽ സാന്പിൾ എടുത്തശേഷം ഇയാളെ പാലക്കാട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോട്ടയത്തെ രണ്ടാമത്തെ രോഗിയായ ആരോഗ്യപ്രവർത്തകൻ മാർച്ച് 24-ന് തിരുവന്തപുരത്തുനിന്നു കാറിൽ കോട്ടയം ജില്ലയിൽ എത്തി. കോട്ടയത്തുനിന്നു കാറുമായി പോയി ഒരാൾ കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് വീട്ടിൽതന്നെ കഴിയുകയായിരുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്.
ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഏപ്രിൽ 22-ന് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു. 22-ന് കോട്ടയം ജനറൽ ആശുപത്രിയിൽ സാന്പിൾ എടുത്തു. പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
ഇവരുമായി നേരിട്ടും അല്ലാതെയും സന്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുന്നു. ലോഡിംഗ് തൊഴിലാളിയുടെ കോട്ടയം മാർക്കറ്റിലെ സഹപ്രവർത്തകരെ പരിശോധനയ്ക്ക് വിധേയരാക്കും. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും മാർക്കറ്റ് സന്ദർശിച്ചു.
വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു. മാർക്കറ്റിൽ വെള്ളിയാഴ്ച അണുനശീകരണം നടത്തും. മാർക്കറ്റും രോഗബാധ സ്ഥിരീകരിച്ചവരുടെ വീടുകൾ സ്ഥിതിചെയ്യുന്ന തദ്ദേശഭരണ മേഖലകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനെ കോട്ടയത്തുനിന്നും പോയി കൂട്ടിക്കൊണ്ടുവന്ന ഡ്രൈവറുടെ സാന്പിൾ ശേഖരിച്ചിട്ടുണ്ട്.
കോട്ടയത്തെ കോവിഡ് ബാധിതർ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി, ആരോഗ്യ പ്രവർത്തകൻ
07:36 PM Apr 23, 2020 | Deepika.com