തിരുവനന്തപുരം: കളിയിക്കാവിളയിൽനിന്ന് അതിർത്തി കടന്നെത്തിയ തമിഴ്നാട് സർക്കാർ സർവീസിലെ ഡോക്ടർക്കതിരേയും ഇവരെ അതിർത്തി കടക്കാൻ സഹായിച്ച കേരളത്തിലെ ഡോക്ടറായ ഭർത്താവിനെതിരേയും കേസ്. പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും ഐപിസി പ്രകാരവുമാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ക്വാറന്ൈറൻ ചെയ്തിരിക്കുകയാണ്.
വാഹനങ്ങളിൽ അതിർത്തി കടക്കാൻ ശ്രമിച്ചതിനു കൊല്ലം തെൻമല പോലീസ് സ്റ്റേഷനിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ചു പേർ അറസ്റ്റിലായെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണാടകയിൽ പ്രവേശിച്ചതിൽ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോക്ക്ഡൗണ്‍ നിലനിൽക്കുന്നതിനാൽ കേരളത്തിലേക്കു മറ്റു സംസ്ഥാനങ്ങളിൽനിന്ന് മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നും ഇതിനെതിരേ കർശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്ര സാധ്യമല്ല. എല്ലാവർക്കും ആവശ്യങ്ങളുണ്ട്. എന്നുവച്ച് ലോക്ക്ഡൗണ്‍ ലംഘിക്കാനാവില്ല. അതുകൊണ്ടുതന്നെ അനധികൃത യാത്രകൾ തടയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആളെ കൊണ്ടുവരുന്നതിന് ചിലർ കരാർ ഏറ്റെടുത്ത് പ്രവർത്തിക്കുന്നതായും കർണാടകയിൽനിന്ന് പണം വാങ്ങി ആളുകളെ എത്തിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യത്തിൽ കർക്കശമായ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകി. തമിഴ്നാട് കർണാടക അതിർത്തി മേഖലകളിൽ ആളുകൾ ഇരുവശങ്ങളിലേക്കും കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെയലുള്ള അത്യാവശ്യങ്ങൾക്കു വേണ്ടി ജില്ല കടക്കുന്നവർ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നോ പോലീസ് മേധാവിയോടോ പാസ് നേടണം. അത്തരക്കാർക്കു മാത്രമേ ജില്ല കടക്കാൻ അനുമതിയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിർത്തി കടന്ന് ഡോക്ടർമാർ, അധ്യാപിക; തെൻമലയിൽ അഞ്ചുപേർ അറസ്റ്റിൽ
06:50 PM Apr 23, 2020 | Deepika.com