കോട്ടയം: ഗ്രീൻ സോണായി പ്രഖ്യാപിച്ച കോട്ടയത്തെ കോവിഡ് കേസ് സംബന്ധിച്ച് സർവത്ര ആശയക്കുഴപ്പം. പാലാ സ്വദേശിനിയായ 65 വയസുള്ള പ്രവാസി വനിതയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ കോട്ടയം ജില്ലയിൽ പ്രവേശിച്ചിട്ടില്ല. കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.
മാർച്ച് 20ന് ഓസ്ട്രേലിയയിൽ നിന്ന് ഡൽഹിയിൽ വന്നിറങ്ങിയ ദമ്പതികളിൽ ഒരാൾക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരോട് ഡൽഹിയിൽ ക്വറന്റൈനിൽ കഴിയാൻ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് ഏപ്രിൽ 13ന് ഇവർ കാറിൽ കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഏപ്രിൽ 16ന് ഇവരെ തമിഴ്നാട് അതിർത്തിയിൽ കമ്പംമേട്ടിൽ പോലീസ് തടഞ്ഞു.
ഇതേത്തുടർന്നു നെടുങ്കണ്ടം കരുണ ആശുപത്രിയുടെ ഐസോലേഷൻ വാർഡിൽ ദമ്പതികളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരുടെ പരിശോധനാ ഫലം ഇന്നാണ് വന്നത്. കൂടെയുള്ള 71 കാരനായ ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇവരുടെ പാസ്പോർട്ട് അഡ്രസ് പാലായിലെ ആയതിനാൽ കണക്കുപ്രകാരം കോട്ടയം എന്ന് ചേർക്കുകയായിരുന്നു.
ദമ്പതികളുടെ സൗകര്യരാർഥം തുടർചികിത്സ കോട്ടയം മെഡിക്കൽ കോളജിൽ നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കോട്ടയത്തെ കോവിഡ് രോഗി "കോട്ടയത്ത്' പ്രവേശിച്ചിട്ടില്ല; ഡൽഹിയിൽ നിന്നെത്തി കമ്പംമെട്ടിൽ കുടുങ്ങി
07:57 PM Apr 22, 2020 | Deepika.com