തിരുവനന്തപുരം: ലോക്ക്ഡൗണിൽ നിയന്ത്രണങ്ങളോടെ അനുവദിച്ച ഇളവുകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം പോലീസ്. ജനങ്ങൾ കൂടുതൽ യാത്ര ചെയ്യുന്ന റോഡുകൾ അടച്ചുകൊണ്ടാണ് പോലീസ് പരിശോധന കർശനമാക്കിയിരിക്കുന്നത്.
എല്ലാ പ്രദേശങ്ങളിൽ നിന്നും നഗരത്തിലേക്ക് വരുന്ന ഒരു റോഡ് മാത്രമാണ് ഇപ്പോൾ വാഹനഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നത്. ഇളവുകൾ ലംഘിച്ച് വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർക്കെതിരെ ഓരോ ദിവസവും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുകയാണ്.
നഗരത്തിലെ വിവിധയിടങ്ങളിലെ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ വ്യാപാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെട്ടുറോഡ്, ശ്രീകാര്യം, ഉള്ളൂർ, കേശവദാസപുരം, പട്ടം, പാളയം , കിഴക്കേകോട്ട, കരമന, തന്പാനൂർ, വഴുതക്കാട് എന്നിവിടങ്ങളിൽ പോലീസ് കർശന പരിശോധന തുടരുകയാണ്.
നഗരപ്രദേശങ്ങളിലേക്കാൾ ഗ്രാമപ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ലംഘന കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 400 ഓളം കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ തിരുവനന്തപുരം റൂറൽ സ്റ്റേഷൻ പരിധികളിൽ ഡിവൈഎസ്പിമാർ നേരിട്ട് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നുണ്ട്. അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന നിലപാടിൽ തന്നെയാണ് പോലീസ്.
ലോക്ക്ഡൗൺ ലംഘനം: തിരുവനന്തപുരത്ത് പരിശോധന ശക്തം
02:00 PM Apr 22, 2020 | Deepika.com