സീയൂൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് തള്ളി ദക്ഷിണ കൊറിയ. കിം ജോംഗ് ഉന്നിന് ശസ്ത്രക്രിയക്കു ശേഷം മസ്തിഷ്ക മരണം സംഭവിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
ഉത്തരകൊറിയയുടെ സ്ഥാപകൻ കൂടിയായ മുത്തച്ഛന്റെ ഏപ്രിൽ 15 ന് നടന്ന ജന്മദിന ചടങ്ങിൽ കിം പങ്കെടുത്തിരുന്നില്ല. ഈ പ്രധാനപ്പെട്ട ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു മുതൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. കിം ഗുരുതരമായ അപകടത്തിലാണെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് രണ്ട് ദക്ഷിണ കൊറിയൻ സർക്കാർ വൃത്തങ്ങൾ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഉത്തരകൊറിയയിൽനിന്ന് അസാധാരണമായ സന്ദേശങ്ങളൊന്നും വന്നിട്ടില്ലെന്ന് അവർ അറിയിച്ചു.
കിമ്മിന്റെ അനാരോഗ്യം സംബന്ധിച്ച് പ്രത്യേക സൂചനകളൊന്നും ഇല്ലെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും തള്ളിക്കളയേണ്ടതാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.
ചൈനയും കിമ്മിന്റെ മരണ വാർത്ത തള്ളിയിട്ടുണ്ട്. അതേസമയം, ഉത്തരകൊറിയ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കൻ മാധ്യമങ്ങളാണ് കിമ്മിന്റെ മരണവാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.
കിം ജോംഗ് ഉൻ ഗുരുതരാവസ്ഥയിലെന്ന വാർത്ത തള്ളി ദക്ഷിണ കൊറിയ
05:41 PM Apr 21, 2020 | Deepika.com