തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദത്തിൽ പ്രതിപക്ഷ ആരോപണത്തെ നേരിടാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പൂർണ പിന്തുണ നൽകും. കീഴ്ഘടകങ്ങളില്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നൽകാനും സിപിഎം തീരുമാനമെടുത്തു. വിവാദം അനാവശ്യമാണെന്നും സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി.
കൊവിഡ് ബാധക്കുശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നത്. കോവിഡ് ഭീതി മാറിയ ശേഷം കരാർ പരിശോധിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. സ്പ്രിങ്ക്ളർ വിവാദത്തിൽ സർക്കാർ നിലപാട് ഹൈക്കോടതിയെ ബോധ്യപ്പെടുത്താമെന്ന ആത്മവിശ്വാസമുണ്ടെന്ന് നിയമമന്ത്രി എ.കെ ബാലന് പ്രതികരിച്ചു.
നേരത്തെ, സ്പ്രിങ്ക്ളറിന് ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. ചികിത്സവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്നും അറിയിച്ചു. സത്യവാങ്മൂലം ബുധനാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി ഓണ്‍ലൈനായി പരിഗണിച്ചത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയില്‍ അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കി. സര്‍ക്കാരിന്റെ മറുപടി അപകടകരമാണെന്ന് കോടതി വിലയിരുത്തി. ഡേറ്റ ചോരില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു.
വ്യക്തി സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാത്രമല്ല സേവനമായി മാത്രമാണ് സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്പ്രിങ്ക്ളർ വിവാദം: സർക്കാരിനും മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടേറിയേറ്റിന്റെ പിന്തുണ
02:57 PM Apr 21, 2020 | Deepika.com