ബിജാപുർ: തെലുങ്കാനയിൽ നിന്ന് കാൽനടയായി നാട്ടിലേക്കു പുറപ്പെട്ട ഛത്തീസ്ഗഡ് ബിജാപുർ സ്വദേശിയായ പെൺകുട്ടി വഴിമധ്യേ തളർന്നു വീണു മരിച്ചു. ജംലോ മക്ഡം(12) ആണ് മരിച്ചത്. ലോക്ഡൗൺ നീട്ടിയതിനു പിന്നാലെ കന്നൈഗുഡ ഗ്രാമത്തിലെ മുളകുപാടത്തെ തൊഴിലാളികൾക്കൊപ്പം പെൺകുട്ടി 150 കിലോമീറ്റർ യാത്രയ്ക്ക് പുറപ്പെടുകയായിരുന്നു.
ഏപ്രിൽ 15ന് കാൽനടയാത്ര ആരംഭിച്ച തൊഴിലാളി സംഘത്തിനൊപ്പം പെൺകുട്ടി 100 കിലോമീറ്ററോളം നടത്തം പിന്നിട്ടിരുന്നു. ഏപ്രിൽ 18ന് ബിജാപുരിലെ സ്വന്തം ഗ്രാമത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ വച്ച് പെൺകുട്ടി തളർന്നു വീണു മരിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചയുടൻ പെൺകുട്ടിക്ക് വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു.
നിർജലീകരണവും തളർച്ചയുമായാണു മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെന്നും ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
തെലുങ്കാനയിൽ നിന്ന് കാൽനടയായി ഛത്തീസ്ഗഡിലേക്ക്; വീടണയും മുമ്പ് 12കാരി മരിച്ചു
11:01 AM Apr 21, 2020 | Deepika.com