കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഏറ്റവുമധികം പേര് ചികില്‍സയിലുള്ള കണ്ണൂർ ജില്ലയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതൽ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനകളുണ്ടാകും.
ഐജി വിജയ് സാഖറെയുടേയും ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാനുള്ള തീരുമാനം എടുത്തത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികൾ പോലീസ് പിടിച്ചെടുക്കും.
ജില്ലയിൽ മെഡിക്കൽ ഷോപ്പുകൾ തുറക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. അത്യാവശ്യ മരുന്നുകൾ വേണ്ടവർ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജില്ലയിൽ മൂന്നു എസ്പിമാർക്കാണ് നിരീക്ഷണച്ചുമതല. ഗ്രാമപ്രദേശങ്ങളിലടക്കം പരിശോധനകള്‍ ശക്തമാക്കും. മേയ് മൂന്നു വരെ ഒരു ഇളവും ഇല്ലെന്നും പോലീസ് അറിയിച്ചു.
നിലവില്‍ 52 പേരാണ് കോവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനും അഞ്ച് നഗരസഭകളും 13 പഞ്ചായത്തുകളുമാണ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്.
കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്
11:10 AM Apr 21, 2020 | Deepika.com