ഹോങ്കോംഗ്: കോവിഡ് പ്രതിരോധ മോഡലിൽനിന്ന് വൻ പതനം. അതാണ് നിലവിൽ സിംഗപ്പൂരിന്റെ സ്ഥിതി. ആദ്യഘട്ടത്തിൽ കോവിഡിനെ ലോക്ക്ഡൗണ്‍ ഒന്നും കൂടാതെ പ്രതിരോധിച്ചു നിർത്തിയ രാജ്യമാണ് സിംഗപ്പൂർ. അതിന്റെ പേരിൽ നിരവധി അംഗീകാരങ്ങൾ രാജ്യത്തിനു ലഭിക്കുകയും ചെയ്തു.
എന്നാൽ രണ്ടാം ഘട്ടത്തിൽ രാജ്യത്ത് കോവിഡ് വലയെറിഞ്ഞപ്പോൾ പ്രതിരോധിക്കാൻ സിംഗപ്പൂരിനായില്ല. മാർച്ച് 17-ന് ആരംഭിച്ച രണ്ടാം ഘട്ടത്തിൽ സിംഗപ്പൂരിലെ കോവിഡ് രോഗികളുടെ എണ്ണം വെറും 266-ൽനിന്ന് 5900-ലേക്ക് ഉയർന്നതായി ജോണ്‍സ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു.
ഇടുങ്ങിയ ഡോർമറ്ററികളിൽ താമസിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളിൽനിന്നാണ് രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വ്യാപനമുണ്ടായതെന്നാണു വിലയിരുത്തൽ. 12 പേരാണ് ഒരു ചെറിയ ഡോർമറ്ററിയിൽ തിങ്ങിക്കൂടി പാർക്കുന്നത്. ഇവരിൽ ഭുരിഭാഗവും ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്നത് സമൂഹ വ്യാപനം എളുപ്പമാക്കിയെന്നും വിലയിരുത്തപ്പെടുന്നു.
ഏപ്രിൽ ആദ്യം രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും സിംഗപ്പൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഭരണകൂടം തയാറായിട്ടില്ല. എന്നാൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ട് എന്നതാണ് ആശ്വാസം.
57 ലക്ഷം ആളുകൾ മാത്രമുള്ള, 700 ചതുരശ്ര കിലോമീറ്ററിൽ ഒതുങ്ങിനിൽക്കുന്ന, ന്യുയോർക്ക് നഗരത്തേക്കാൾ ചെറിയ രാജ്യമാണ് സിംഗപ്പൂർ. അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണത്തിന്റെ ഈ വർധനവ് ആശങ്ക ജനിപ്പിക്കുന്നതാണ്. എന്നാൽ മലേഷ്യയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത് എന്നത് സിംഗപ്പൂരിന് അനുഗ്രഹമാണ്.
കോവിഡ് പ്രതിരോധ മോഡലിൽനിന്നുള്ള സിംഗപ്പൂരിന്റെ പതനം; വൻ പാളിച്ചകൾ
10:30 AM Apr 19, 2020 | Deepika.com