കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിനെതിരേ രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക് ഡൗണിൽനിന്നും ആദ്യമായി കോട്ടയം ജില്ലയെ തുറന്നുകൊടുക്കുന്പോഴും നിയന്ത്രണങ്ങൾ തുടരും. 21 മുതലാണ് ഇളവുകൾ നിലവിൽ വരിക. സർക്കാർ കോട്ടയത്തെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയതോടെയാണു നിയന്ത്രണങ്ങളോടെ ജനങ്ങൾക്ക് വീട്ടിൽനിന്നും പുറത്തിറങ്ങാൻ സാധിക്കുന്നത്.
പൊതുസ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. യാത്ര ചെയ്യുന്നവർ തിരിച്ചറിയൽ രേഖ കരുതണം. പോലീസ് പരിശോധനകൾ തുടരും. ജില്ലയിൽ നടപ്പാക്കേണ്ട ഇളവുകൾ സംബന്ധിച്ച് ശനിയാഴ്ച കോട്ടയം കളക്ടറേറ്റിൽ മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എഡിഎം അനിൽ ഉമ്മൻ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
+ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും സാധാരണ നിലയിൽ പ്രവർത്തിക്കും.
+ അന്തർ ജില്ലാ യാത്രകൾക്ക് നിയന്ത്രണമുള്ള സാഹചര്യത്തിൽ ജില്ലയിൽ ജോലി ചെയ്യുന്ന ഇതര ജില്ലകളിൽനിന്നുള്ള ജീവനക്കാർ എന്നും പോയിവരുന്നത് ഒഴിവാക്കി ഇവിടെ താമസിക്കണം.
+ റെഡ് സോണിൽ ഉൾപ്പെട്ട കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നുള്ള ജീവനക്കാർ കോട്ടയം ജില്ലയിലെത്തുന്പോൾ പതിനാലു ദിവസം ക്വാറൻന്ൈറിൽ കഴിയണം. 14 ദിവസം ഡ്യൂട്ടിയായി പരിഗണിക്കും.
+ പ്രധാന ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇൻഫ്രാറെഡ് തെർമോ മീറ്റർ ലഭ്യമാക്കും.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാം
+ വ്യാപാര സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു തുറന്നു പ്രവർത്തിക്കാം. രാവിലെ ഒന്പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് പൊതുവായ പ്രവർത്തന സമയം. വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
+ ഹോട്ടലുകളിലും റസ്റ്റോറൻറുകളിലും രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാൻ(ഡൈനിംഗ്) സൗകര്യം നൽകാം. വൈകുന്നേരം ഏഴു മുതൽ എട്ടുവരെ പാഴ്സൽ സർവീസിന് അനുമതിയുണ്ട്. ഡൈനിംഗിൽ സാമൂഹിക അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദർശകരും മാസ്ക് ധരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടായിരിക്കണം.
+ വസ്ത്രശാലകൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ
+ ജ്വല്ലറികൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ.
+ കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന കേന്ദ്രങ്ങൾ, വാച്ച് കടകൾ തുടങ്ങിയവ വൈകുന്നേരം ആറു വരെ.
+ ബാർബർ ഷോപ്പുകൾ എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കാം. എയർ കണ്ടീഷണർ പ്രവർത്തിപ്പിക്കാൻ പാടില്ല. മാസ്ക്കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികൾക്ക് പകരം ഡിസ്പോസിബിൾ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.
മറ്റു നിയന്ത്രണങ്ങൾ
+ മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും തിരികെയുമുള്ള യാത്രകൾക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക അനുമതി തേടണം.
+ ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിനു പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.
+ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ്രെഡെവർക്കു പുറമെ പ്രായപൂർത്തിയായ രണ്ടുപേർക്കും പതിനഞ്ചു വയസിൽ താഴെയുള്ള രണ്ടു പേർക്കും യാത്ര ചെയ്യാം.
+ ജില്ലയ്ക്കുള്ളിൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കഐസ്ആർടിസി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചർച്ച നടത്തും.
+ ഓട്ടോറിക്ഷകൾ രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെ. പരമാവധി രണ്ടു യാത്രക്കാർ മാത്രം.
+ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ, പരിശീലന കേന്ദ്രങ്ങൾ മുതലായവയ്ക്ക് പ്രവർത്തന നിരോധനം തുടരും. വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ട്.
+ വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 20 പേരിൽ അധികമാകരുത്. എത്തുന്നവർ സാമൂഹിക അകലം ഉറപ്പാക്കണം.
+ ആരാധനാലയങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ പാടില്ല. മതപരമായ കൂടിച്ചേരലുകൾക്കു നിരോധനം തുടരും.
+ സിനിമാ തിയറ്ററുകൾ, മാളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് കോംപ്ലസുകൾ, നീന്തൽ കുളങ്ങൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ മുതലായവ തുറക്കാൻ പാടില്ല.
+ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഇളവ്
+ ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ എന്നിവ പ്രവർത്തിക്കാം.
ലോക്ക് ഡൗണ് ഇളവുകൾ നിലവിൽ വന്നതിനുശേഷവും ജില്ലയിൽ കൊറോണ പ്രതിരോധത്തിനായുള്ള ജാഗ്രത തുടരണമെന്ന് മന്ത്രി പി. തിലോത്തമൻ നിർദേശിച്ചു. ഇപ്പോൾ ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം നിലനിർത്താൻ ഇത് അനിവാര്യമാണ്.
പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഉൾപ്പെടെ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുന്നതിന് ആരെങ്കിലും ഒരാൾ മാത്രം കടകളിൽ പോകുക. സാമൂഹിക അകലം പാലിക്കാനും രോഗപ്രതിരോധത്തിനായുള്ള മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം ഉറപ്പാക്കാനും ശ്രദ്ധിക്കണം.
തദ്ദേശഭരണ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും സന്നദ്ധ സംഘടനകളും പ്രതിരോധ സാമഗ്രികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. പുനരുപയോഗ സാധ്യമായ തുണി മാസ്കുകൾ ഉപയോഗിച്ചാൽ മതിയാകും.
തിങ്കളാഴ്ച ശുചീകരണം
21-ന് ലോക്ക് ഡൗണ് നിയന്ത്രണം ഭാഗികമായി നീങ്ങുന്ന സാഹചര്യത്തിൽ തലേദിവസമായ തിങ്കളാഴ്ച സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും വ്യാപാരശാലകളും ശുചീകരിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങൾ, അഗ്നിരക്ഷാ സേന, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ശുചീകരണം നടത്താം.
ഡോക്ടർമാർ വൈകുന്നേരം ആറു വരെ; ആശുപത്രികളിൽ തിരക്കു വേണ്ട
മെഡിക്കൽ കോളജ് ആശുപത്രിയും ജനറൽ ആശുപത്രിയും ഉൾപ്പെടെ ജില്ലയിലെ ഭൂരിഭാഗം ആശുപത്രികളിലും ഡോക്ടർമാരുടെ സേവനം ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം ആറു വരെയുണ്ടാകും. രാവിലെതന്നെ ഡോക്ടർമാരെ കാണുന്നതിനായി തിരക്കു കൂട്ടുന്നത് ഒഴിവാക്കണം.
കഴിവതും വീടിനടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുക. വിദഗ്ധ ചികിത്സ ആവശ്യമെങ്കിൽ പ്രധാന ആശുപത്രികളിലേക്ക് റഫർ ചെയ്യും. പ്രധാന ആശുപത്രികളിൽ രോഗികളെ സന്ദർശിക്കാനെത്തുന്നവർക്ക് കർശന നിയന്ത്രണമുണ്ട്.
ലോറികളിൽ യാത്ര ചെയ്താൽ നടപടി
ക്ലീനർമാരെന്ന വ്യാജേന ചരക്കു ലോറികളിൽ അന്തർസംസ്ഥാന യാത്ര നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അന്തർ സംസ്ഥാന യാത്രയ്ക്ക് നിയന്ത്രണം മറികടക്കുന്നതിന് ആളുകൾ ലോറികളിൽ സഞ്ചരിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണിത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നോ ഹോട്ട് സ്പോട്ട് ജില്ലകളിൽനിന്നോ പ്രത്യേക അനുമതിയോടെ കോട്ടയത്ത് എത്തുന്നവർ കൊറോണ കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയും 14 ദിവസം നിരീക്ഷണത്തിൽ തുടരുകയും വേണം.
ലോക്ക് തുറന്നാൽ കോട്ടയം അടി"മുടി’ മാറും; എല്ലാ ദിവസവും ബാർബർ ഷോപ്പ്
09:28 AM Apr 19, 2020 | Deepika.com