തിരുവനന്തപുരം: ഐടി സെക്രട്ടറിയെ ബലിയാടാക്കി സ്പ്രിംങ്ക്ളർ അഴിമതിയിൽ നിന്നും സർക്കാരിന് രക്ഷപ്പെടാനാവില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. സ്പ്രിംങ്ക്ളർ കന്പനിക്കു വ്യക്തികളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങൾ എത്തിച്ചുകൊടുക്കുന്നതിനായി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യത്തിന് സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നതാണ് ഐടി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.
വിദേശ സ്വകാര്യ കന്പനിക്കാണ് ആരോഗ്യ വിവരങ്ങൾ കൈമാറുന്നതെന്ന വസ്തുത ജനങ്ങൾക്ക് മനസിലായാൽ വിവരങ്ങൾ നൽകാൻ പലരും തയാറാകില്ല എന്നതിനാലാണ് ഇത്തരത്തിലുളള നടപടി സ്വീകരിച്ചത് എന്നത് അതീവ ഗുരുതരമാണ്. ഉത്തരവാദിത്വമുളള ഒരു സർക്കാർ ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത വഞ്ചനാപരമായ നടപടിയാണിത്.
വിവരം നൽകുന്നവർക്ക് വ്യക്തമായ ധാരണ നൽകി അവരുടെ പൂർണമായ അറിവോടും സമ്മതത്തോടും കൂടി മാത്രമേ വിവരങ്ങൾ ഒരു സ്വകാര്യ കന്പനിക്ക് കൈമാറാവു എന്ന ശക്തമായ നിയമവ്യവസ്ഥയാണ് സർക്കാർ ലംഘിച്ചിരിക്കുന്നത്. ഉത്തരവാദിത്വം മൊത്തത്തിൽ ഏറ്റെടുത്ത് ഐടി സെക്രട്ടറി ചാവേറാകുന്നതാണ് ഏറ്റുപറച്ചൽ. ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ ജോലി ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി സെക്രട്ടറിയാണെന്നുളളത് ഗൗരവതരമാണ്.
കേരളത്തിലെ ഒരു ഗവണ്മെന്റ് സെക്രട്ടറിക്കും സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നടപടി ക്രമങ്ങൾ പാലിക്കാതെ സർക്കാരിനു വേണ്ടി കരാറിൽ ഏർപ്പെടാനോ പർച്ചേസ് ചെയ്യാനോ അധികാരമില്ലെന്നിരിക്കെ മുഖ്യമന്ത്രിയുടെ സെക്രട്ടറി എങ്ങനെ ഈ അധികാരം വിനിയോഗിച്ചു എന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
ഐടി സെക്രട്ടറിയെ ബലിയാടാക്കിസർക്കാരിനു രക്ഷപ്പെടാനാകില്ല: എൻ.കെ. പ്രേമചന്ദ്രൻ
10:20 PM Apr 18, 2020 | Deepika.com