വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെത്തുടർന്ന് സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച അമേരിക്കയിൽ ലോക്ക്ഡൗണ്‍ നീക്കണമെന്ന ആവശ്യം പ്രതിഷേധങ്ങളിലേക്ക് വഴിമാറുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിനിസോട്ട, മിഷിഗൺ, വിർജീനിയ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം നിയന്ത്രണങ്ങൾ എത്രയും വേഗം നീക്കണമൈന്ന് ഇതിനോടകം തന്നെ ആവശ്യമുയർന്നു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളിൽ മുൻപിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിലുള്ള സ്ഥലങ്ങളിലാണ് ഇത്തരം ആവശ്യം ഉയരുന്നതെന്നും ട്രംപ് പറഞ്ഞു. സാന്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും എത്രയും േവേഗം നിയന്ത്രണങ്ങൾ നീക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. കർശന നിയന്ത്രണങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം.
അതേസമയം ജനങ്ങളുടെ ആവശ്യം അംഗീകരിച്ച് തിടുക്കത്തിൽ നിയന്ത്രണങ്ങൾ നീക്കരുതെന്ന് ആരോഗ്യരംഗത്തെ പ്രമുഖർ നിർദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ നിയന്ത്രണങ്ങൾ നീക്കിയാൽ അത് രോഗ വ്യാപനത്തിന്റെ തോത് വൻ തോതിൽ വർധിപ്പിക്കുമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, റിപ്പബ്ലിക് അധീനതയിലുള്ള ചില സംസ്ഥാനങ്ങളിലും ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അടച്ചുപൂട്ടൽ നീക്കണമെന്ന ആവശ്യം പ്രതിഷേധങ്ങളായി മാറുന്നുവെന്ന് ട്രംപ്
07:19 AM Apr 18, 2020 | Deepika.com