തിരുവനന്തപുരം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ കെ.എം. ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തതിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കോണ്ഗ്രസ് നേതാവ് വി.ഡി. അതീശൻ. ഒരു പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്നായിരുന്നു സതീശന്റെ വിമർശനം.
2017-ൽ അഴീക്കോട്ട് ഒരു സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കാൻ പണം വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മനാഭനാണ് പരാതി നൽകിയത്. ഹയർ സെക്കൻഡറി വിഭാഗം അനുവദിക്കാനായി മുസ്ലിംലീഗിന്റെ പൂതപ്പാറ കമ്മിറ്റി 25 ലക്ഷം രൂപ സ്കൂൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജി ഇടപെട്ട് പണം വാങ്ങിയെന്നാണ് ആരോപണം.
സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴന്പുണ്ടെന്ന് കണ്ടെത്തിയതോടെ നിയമസഭ സ്പീക്കറോടും സർക്കാരിനോടും കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നു.