മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ മോഷ്ടാക്കളെന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലർച്ചെ ദബാഡി ഖാൻവെൽ റോഡിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം. ശുശീൽഗിരി മഹാരാജ്, നിലേഷ് തെൽഗാഡെ, ജയേഷ് തെൽഗാഡെ എന്നിവരാണ് മരിച്ചത്.
ഇവർ നാസിക്കിലേക്ക് പോകുകയായിരുന്നു. മോഷ്ടാക്കളെന്ന് സംശയിച്ച് മൂവർ സംഘം സഞ്ചരിച്ച വാഹനം നാട്ടുകാർ തടഞ്ഞു. കല്ലെറിഞ്ഞാണ് വാഹനം നിർത്തിച്ചത്. ഇതിനു ശേഷം ഇവരെ വലിച്ച് പുറത്തിട്ട് വടി ഉപയോഗിച്ച് തല്ലുകയായിരുന്നു.
ശുശീൽഗിരി വാഹനത്തിന്റെ ഡ്രൈവറായിരുന്നു. നിലേഷും ജയേഷും മുംബൈ സ്വദേശികളാണ്. നാട്ടുകാരുടെ ആക്രമണം ഉണ്ടായതോടെ ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചു. എന്നാൽ പോലീസ് എത്തിയിട്ടും നാട്ടുകാർ പിൻമാറാൻ കൂട്ടാക്കിയില്ല.
പോലീസ് വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. കാസ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുനൂറോളം പേരാണ് ആക്രമണം നടത്തിയത്. 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെയും സമാനമായ സംഭവം ഈ പ്രദേശത്ത് ഉണ്ടായിരുന്നു. മൂന്ന് ദിവസം മുമ്പ് എഎസ്ഐ ആനന്ദ് കലെയെയും മറ്റ് മൂന്ന് പോലീസുകാരെയും ഡോക്ടറെയും മോഷ്ടാക്കളാണെന്ന് ആരോപിച്ച് ആക്രമിച്ചിരുന്നു.
മഹാരാഷ്ട്രയിൽ ആൾക്കൂട്ടക്കൊല; മോഷ്ടാക്കളെന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നു
06:57 PM Apr 17, 2020 | Deepika.com