ദുബായ്: ഗൾഫ് മേഖലയിൽ കൊറോണ വൈറസ് ബാധ അതിവേഗം പടരുന്പോൾ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി ലോകം വലിയ ആശങ്കയിൽ. കുവൈറ്റിൽ 1,524 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 860 പേർ ഇന്ത്യക്കാരാണ്. ഇവരിൽ നിരവധി മലയാളികളുമുണ്ട്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം വർധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒമാനിലും സ്ഥിതി വ്യത്യസ്തമല്ല. വ്യാഴാഴ്ച മാത്രം 109 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് മസ്കറ്റ് മേഖലയിൽ നിന്നാണ് കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഇവിടെ നിരീക്ഷണത്തിലാണ്.
സൗദി അറേബ്യയിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. 6,380 പേർക്കാണ് വ്യാഴാഴ്ച വരെ രോഗം ബാധിച്ചത്. 83 പേർ മരിച്ചു. യുഎഇയിൽ 5,825 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുവൈറ്റ്, ഖത്തർ, ബഹ്റിൻ എന്നീ രാജ്യങ്ങളിലും രോഗബാധ ഏറുകയാണ്.
21 ലക്ഷത്തിലധികം മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം നേരത്ത തന്നെ സംസ്ഥാന സർക്കാർ ഉന്നയിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതിനിടെ വിദേശമലയാളികൾ കൂട്ടത്തോടെ തിരിച്ചെത്തിയാൽ അവരെ സുരക്ഷിതമായി ക്വാറന്റൈനിൽ പാർപ്പിക്കാനുള്ള പദ്ധതികൾ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ കോവിഡ് പടരുന്നു; പ്രവാസികൾ ആശങ്കയിൽ
01:01 PM Apr 17, 2020 | Deepika.com