തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിവാദം കടുപ്പിച്ച് പ്രതിപക്ഷം. കോവിഡ് പ്രതിരോധത്തിന്റെ പേരിൽ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കന്പനിക്ക് കൈമാറാൻ സർക്കാർ ഒരുങ്ങുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കരാർ തയാറാക്കേണ്ടത് നിയമവകുപ്പാണ്. ബന്ധപ്പെട്ട ഒരു വകുപ്പും കരാർ കണ്ടിട്ടില്ലെന്നും കരാറിലെ ദുരൂഹത ബാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്ക്ളർ ഇടപാടിൽ സർവത്ര ദുരൂഹതയാണ്. വിദേശ നിയമത്തെ അടിസ്ഥാനമാക്കി ഒരു സംസ്ഥാനത്തിന് കരാർ ഉണ്ടാക്കാനാകുമോ എന്നും ഉമ്മൻചാണ്ടി ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്പോൾ ഇത് സംബന്ധിച്ച് ഫയൽ ഒന്നും സർക്കാരിന്റെ കൈയിൽ ഇല്ലെന്നത് ദുരൂഹത കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പ്രിങ്ക്ളർ സംബന്ധിച്ച മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങൾക്ക് ബോധ്യമായിട്ടില്ല. സംശയങ്ങൾ എല്ലാം ബാക്കിയാണെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
സ്പ്രിങ്ക്ളർ കരാറിൽ ദുരൂഹത ബാക്കിയെന്ന് ഉമ്മൻ ചാണ്ടി
12:55 PM Apr 17, 2020 | Deepika.com