ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായി നിരവധി കാര്യങ്ങളില്‍ വിയോജിപ്പുകളുണ്ടെന്നും, പക്ഷേ പോരാടാനുള്ള സമയമല്ല ഇതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയും കേരളത്തിലേതു പോലെ ജില്ലകള്‍ തോറുമുള്ള നടപടികളിലൂടെയുമാണ് കോവിഡ് 19നെതിരായ പോരാട്ടത്തില്‍ പ്രധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ കൊണ്ടു മാത്രം കോവിഡിനെ പ്രതിരോധിക്കാനാകില്ലെന്നും വൈറസ് കണ്ടെത്താനുള്ള വ്യാപക ടെസ്റ്റുകളാണു വലിയ ആയുധമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനകളോടൊപ്പം പ്രതിന്ധിയിലായ വിവിധ വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ കോവിഡിനെതിരായ ശ്വാശ്വത പരിഹാരമല്ല. വൈറസ് പടരാതിരിക്കാനുള്ള ഒരു പോസ് ബട്ടണ്‍ മാത്രമാണ്. അതിനു ശേഷം വൈറസ് വീണ്ടും പ്രവര്‍ത്തിക്കാം.
അതിനാല്‍ വ്യാപകമായ പരിശോധനകളാണ് ആവശ്യം. വൈറസ് എവിടെയൊക്കെ സജീവമാണെന്നു കണ്ടെത്തി പ്രതിരോധിക്കാന്‍ വളരെ വ്യാപകമായ റാന്‍ഡം പരിശോധനകളാണു പ്രധാനം.
ഇപ്പോള്‍ പത്തു ലക്ഷം പേര്‍ക്ക് 199 ടെസ്റ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ നടത്തുന്നത്. ഒരു ജില്ലയില്‍ 350 മാത്രം. ലാവോസ് (157) ഹോണ്ടുറാസ് (162) പോലുള്ള രാജ്യങ്ങളുടെ കൂടെയേ നാം ഇപ്പോഴുള്ളൂ.
ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതു വൈകിപ്പിച്ചതു മൂലം ഇപ്പോള്‍ രാജ്യത്ത് ഇവയുടെ വലിയ കുറവാണുള്ളത്- രാഹുല്‍ പറഞ്ഞു. സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണ് ഇപ്പോള്‍ മുഖ്യമായി ചെയ്യേണ്ടത്.
കേരളത്തിലും വയനാട്ടിലും ചെയ്യുന്നതു പോലെ എല്ലാ ജില്ലകളിലെയും സംവിധാനങ്ങളെ ഫലപ്രദമാക്കാന്‍ കഴിയണം. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം ഉത്തരേന്ത്യയിലെയും കേരളത്തിലെയും സാഹചര്യങ്ങളെല്ലാം തികച്ചും വ്യത്യസ്ഥമാണ്.
ഓരോ സംസ്ഥാനത്തിനും യോജിച്ച കര്‍മപദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. പാവപ്പെട്ടവര്‍, കര്‍ഷകര്‍, വ്യാപാരികള്‍, വ്യവസായികള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും വേണ്ട സാമ്പത്തിക നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കു നേരിട്ടു പണം നല്‍കണം. ന്യായ യോജന എന്നു വിളിക്കണമെന്നില്ല, പക്ഷേ പണം നല്‍കണം. നേരത്തെ പ്രഖ്യാപിച്ച പാക്കേജുകള്‍ പോര. പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയുന്ന സാമ്പത്തിക പാക്കേജുകള്‍ അടിയന്തരമായി പ്രഖ്യാപിക്കണം.
നാമമാത്ര, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കു കരകയറാനുള്ള പാക്കേജും ഉണ്ടാകണം. സൈന്യത്തെ സജ്ജമാക്കുകയും രാജ്യമാകെ ഏകോപനം നടത്തുകയും കഷ്ടപ്പെടുന്ന എല്ലാവര്ക്കും ആശ്വാസം പകരാനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.
വിമര്‍ശിക്കാനോ, രാഷ്ട്രീയ ആരോപണം ഉന്നയിക്കാനോ അല്ല, മറിച്ച് ക്രിയാത്മകമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പറയാനാണ് തന്റെ പത്രസമ്മേളനമെന്ന ആമുഖത്തോടെയായിരുന്നു രാഹുല്‍ സൂം ആപ്പിലുടെ പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് തല്‍സമയം മറുപടി പറഞ്ഞത്.
പല ഇരട്ടി വലുതായേക്കാവുന്ന തൊഴിലില്ലായ്മ അടക്കം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണു രാജ്യം പോകുന്നതെന്നു രാഹുല്‍ ഓര്‍മിപ്പിച്ചു. ലോക്ക്ഡൗണിനു ഘട്ടം ഘട്ടമായി ഇളവു നല്‍കുന്നത് അടക്കമുള്ള തന്ത്രപരമായ നടപടികളും സാമ്പത്തിക ഉത്തേജന പദ്ധതികളും വേണം.
വിവിധ സംസ്ഥാനങ്ങളെ ശാക്തീകരിക്കുക പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കുക മാത്രമല്ല, ഇനിയും പടരാതിരിക്കാനുള്ള മാനേജ് ചെയ്യുക കൂടി ചെയ്യണം. മുഖ്യമന്ത്രിമാരുമായി സംസാരിച്ചു എന്നതിലല്ല കാര്യം.
സംസ്ഥാനങ്ങള്‍ക്ക് വേണ്ടത് എന്താണെന്നു ചോദിക്കുകയും അതിനനുസരിച്ചുള്ള നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കുന്നുണ്ടോയെന്നതാണു പരിശോധിക്കേണ്ടതെന്നു ചോദ്യത്തിനു മറുപടിയായി രാഹുല്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിക്ക് വ്യത്യസ്ഥമായൊരു ശൈലിയുണ്ട്. ആ ശൈലിയില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും തടസമില്ലെന്നു രാഹുല്‍ വ്യക്തമാക്കി.
ജോര്‍ജ് കള്ളിവയലില്‍
കോവിഡ്: കേന്ദ്രവുമായി വിയോജിപ്പുകളുണ്ട്, പക്ഷേ പോരാടാനുള്ള സമയമല്ലിതെന്നു രാഹുൽ
12:47 PM Apr 17, 2020 | Deepika.com