ന്യൂഡൽഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ദശലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം 2,025,004 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1.28 ലക്ഷം ആളുകളാണു രോഗബാധയിൽ മരിച്ചത്. 4.92 ലക്ഷം ആളുകൾ രോഗത്തിൽനിന്നു മുക്തി നേടിയെന്നും കണക്കുകൾ പറയുന്നു.
അമേരിക്കയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത്. 6.15 ലക്ഷം ആളുകൾക്കാണ് രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്. 26,164 ആളുകൾ രാജ്യത്തു മരിച്ചുകഴിഞ്ഞു. സ്പെയിനിൽ 1.7 ലക്ഷം ആളുകൾക്കും ഇറ്റലിയിൽ 1.6 ലക്ഷം ആളുകൾക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ 21067 ആളുകളും സ്പെയിനിൽ 18,579 പേരും രോഗബാധയിൽ മരിച്ചുകഴിഞ്ഞു.
ഫ്രാൻസ്, ജർമനി എന്നിവയാണ് ഒരു ലക്ഷത്തിനുമേൽ രോഗികളുള്ള മറ്റു രണ്ടു രാജ്യങ്ങൾ. ഫ്രാൻസിൽ 1.43 ലക്ഷം രോഗികളും ജർമനിയിൽ 1.32 ലക്ഷം കോവിഡ് ബാധിതരുമുണ്ട്. ഫ്രാൻസിൽ 15,000 പേർ ഇതുവരെ മരിച്ചുകഴിഞ്ഞു. എന്നാൽ ജർമനിയിൽ 3528 പേരിൽ മരണം ഒതുക്കാൻ ഭരണകൂടത്തിനു കഴിഞ്ഞു.
ബ്രിട്ടനിൽ 98,000 രോഗികളാണ് നിലവിലുള്ളത്. ഇവരും ഉടൻതന്നെ ഒരു ലക്ഷം പട്ടികയിലേക്ക് കുതിച്ചുകയറും. പതിമൂവായിരത്തിന് അടുത്ത് ആളുകൾ ബ്രിട്ടനിൽ രോഗബാധയിൽ മരിച്ചുകഴിഞ്ഞു. ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അതേസമയം, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് ആശങ്കയുണർത്തുന്നതാണ്.
രണ്ടു ദശലക്ഷം പിന്നിട്ട് കോവിഡ് രോഗികൾ; ഭീതി ഒഴിയാതെ ലോകരാഷ്ട്രങ്ങൾ
08:31 PM Apr 15, 2020 | Deepika.com