ന്യൂയോർക്ക്: ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യ്ക്ക് നല്കി വരുന്ന സംഭാവന നിര്‍ത്തലാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ട്വിറ്ററിലൂടെയാണ് ബില്‍ ഗേറ്റ്സ് വിമര്‍ശനം ഉന്നയിച്ചത്.
ലോകം ആരോഗ്യരംഗത്ത് കടുത്ത ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നത് ആപത്കരമാണെന്ന് ബില്‍ ഗേറ്റ്സ് കുറിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനുളള പ്രവര്‍ത്തനങ്ങളിലാണ് ലോകാരോഗ്യ സംഘടന മുഴുകിയിരിക്കുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടാല്‍ മറ്റൊരു സംഘടനയ്ക്കും ആ വിടവ് നികത്താന്‍ സാധിക്കില്ല.
ലോകാരോഗ്യ സംഘടനയുടെ സേവനം ഏറ്റവുമധികം ആവശ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നും ബില്‍ ഗേറ്റ്സ് വ്യക്തമാക്കി.
അതേസമയം, ട്രംപിന്റെ നിലപാട് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തിയിരുന്നു.
വൈറസിനെതിരെ പോരാടുന്ന ഈ ഘട്ടം, ലോകാരോഗ്യ സംഘടനയുടെയോ മറ്റേതെങ്കിലും സംഘടനകളുടെയോ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് തടയാനുള്ള സമയമല്ല.
ഈ വൈറസിനെയും അതിന്റെ പ്രത്യാഘാതങ്ങളെയും തടയാൻ രാജ്യാന്തര സമൂഹം ഐക്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും ഗുട്ടെറസ് പറഞ്ഞു.
കോവിഡ് രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ലോകാരോഗ്യ സംഘടന വീഴ്ച്ച വരുത്തിയെന്നാരോപിച്ചാണ് ട്രംപ് ഭരണകൂടം ഫണ്ട് നിർത്തലാക്കിയത്. ലോകാരോഗ്യ സംഘടന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു.
വൈറസ് വ്യാപനത്തിനു മുമ്പ് ലഭിച്ച പല വിവരങ്ങളും മറച്ചുവച്ച് ചൈനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് സംഘടന നടത്തിയതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
അമേരിക്ക സാമ്പത്തിക സഹായം നിർത്തുന്നത് സംഘടനയ്ക്ക് തിരിച്ചടിയാണ്. അമേരിക്കയാണ് ലോകാരോഗ്യ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം. സംഘടനയുടെ ആകെ ബജറ്റിന്റെ 15 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്.
മറ്റൊരു സംഘടനയ്ക്കും ആ വിടവ് നികത്താനാകില്ല; ട്രംപിനെ വിമർശിച്ച് ബിൽ ഗേറ്റ്സ്
04:32 PM Apr 15, 2020 | Deepika.com