കണ്ണൂർ: മേയർ സുമ ബാലകൃഷ്ണന് എതിരായ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് മാറ്റിവച്ചു. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റിവച്ചതെന്ന് വരണാധികാരി കൂടിയായ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു. തീയതി പിന്നീട് അറിയിക്കും.
എൽഡിഎഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ മേലുള്ള ചർച്ചയും വോട്ടെടുപ്പും മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്ടർക്ക് നിവേദനം നൽകിയിരുന്നു.
അവിശ്വാസ പ്രമേയത്തിൽ മുസ്ലിം ലീഗ് അംഗം കെ.പി.എ.സലീമിന്റെ നിലപാട് നിർണായകമാകും. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗത്തിന്റെ പിന്തുണയോടെ പാസായിരുന്നു.
ഇതാണ് മേയർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരാൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്. ലീഗ് അംഗം കൂറുമാറിയതോടെ 55 അംഗ കൗൺസിലിൽ എൽഡിഎഫിന് 28 അംഗങ്ങളുടെയും യുഡിഎഫിന് 27 അംഗങ്ങളുടെയും പിന്തുണയുമാണുള്ളത്.
കണ്ണൂർ മേയർക്കെതിരായ അവിശ്വാസ പ്രമേയം മാറ്റി
02:49 PM Apr 15, 2020 | Deepika.com