മുംബൈ: ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ വ്യാജ സന്ദേശം പരത്തിയ ആൾ അറസ്റ്റിൽ. തൊഴിലാളി നേതാവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വിനയ് ദുബൈ ആണ് അറസ്റ്റിലായത്.
സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് വീടുകളിലേക്ക് തിരിച്ചുപോകാം എന്നതരത്തിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക്ഡൗൺ നീട്ടിയതിനു പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരമാണ് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ബാന്ദ്ര റെയിൽവെ സ്റ്റേഷനിൽ എത്തിയത്. വീടുകളിലേക്ക് മടങ്ങാൻ കഴിയുമെന്ന് വിശ്വസിച്ചാണ് തൊഴിലാളികൾ റെയിൽവെ സ്റ്റേഷനിൽ തടിച്ചുകൂടിയത്.
ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു തൊഴിലാളികൾ. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് തൊഴിലാളികൾ തടിച്ചുകൂടിയതിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി.
ബാന്ദ്ര സംഭവം; വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ
01:58 PM Apr 15, 2020 | Deepika.com