ന്യൂഡൽഹി: മുംബൈ ബാന്ദ്രയിൽ ലോക്ക്ഡൗൺ ലംഘിച്ച് കുടിയേറ്റ തൊഴിലാളികൾ സംഘടിച്ച സംഭവത്തിൽ ആശങ്കയറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിളിച്ച് അമിത് ഷാ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുർബലപ്പെടുത്തും.
ഇവ ഒഴിവാക്കാൻ സർക്കാർ ജാഗ്രത പാലിക്കണമെന്ന് അമിത് ഷാ പറഞ്ഞു. ഉദ്ധവുമായി അമിത് ഷാ ഫോണിലാണ് സംസാരിച്ചത്. മധ്യപ്രദേശ് സർക്കാരിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
മുംബൈയിലെ ബന്ദ്ര വെസ്റ്റ് റെയിൽവെ സ്റ്റേഷനിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയത്. ആളുകളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടമായി മുംബൈയിൽ കുടുങ്ങിപ്പോയ തൊഴിലാളികളാണ് നാട്ടിൽപ്പോകാൻ സ്റ്റേഷനിൽ തടിച്ചുകൂടിയത്.
കേന്ദ്ര സർക്കാരിന്റെ ആസൂത്രണമില്ലായ്മയുടെ ഫലമാണ് ബാന്ദ്ര സ്റ്റേഷനിലെ ജനക്കൂട്ടമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേന എംഎൽഎയുമായ ആദിത്യ താക്കറെ ആരോപിച്ചു.
സൂററ്റിലുണ്ടായ കലാപവും ബാന്ദ്ര സ്റ്റേഷനിലെ ഇപ്പോഴത്തെ അവസ്ഥയ്ക്കും കാരണം കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കാത്തതിന്റെ ഫലമാണ്. അവർക്ക് ഭക്ഷണമോ താമസസൗകര്യമോ ആവശ്യമില്ല, അവർ വീട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്- ആദിത്യ പറഞ്ഞു.
ബാന്ദ്ര സംഭവം; ഉദ്ധവിനെ ആശങ്കയറിയിച്ച് അമിത് ഷാ
10:02 PM Apr 14, 2020 | Deepika.com