മുംബൈ: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ആനന്ദ് തെല്തുംദയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. മുംബൈയിൽ എൻഐഎയ്ക്കു മുന്നിൽ കീഴടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്. ഭീമാ കൊറേഗാവ് കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതോടെ ദക്ഷിണ മുംബൈയിലെ എന്‍ഐയുടെ ഓഫീസിലെത്തിയാണ് തെല്‍തുംദ കീഴടങ്ങിയത്.
2017 ഡിസംബർ 31 ന് പൂനയിൽ നടന്ന എൽഗാർ പരിഷത്തിൽ അക്രമത്തിന് ആളുകളെ പ്രേരിപ്പിച്ചു, സർക്കാരിനെതിരായ ഗൂഡാലോചന, മാവോയിസ്റ്റ് ബന്ധം എന്നിവയാരോപിപിച്ച് യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഡോ. ബി.ആർ അംബേദ്ക്കറുടെ കൊച്ചുമകളാണ് ആനന്ദ് തെല്‍തുംദെയുടെ ജീവിത പങ്കാളി. ഇവരോടൊപ്പമാണ് തെല്‍തുംദെ എന്‍ഐഎ ഓഫീസില്‍ എത്തിയത്. സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്ലിംങ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫരേര, വരവരറാവു തുടങ്ങിയവരെ ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ഇതുവരെ ജാമ്യം നല്‍കിയിട്ടില്ല.
ഇന്ത്യയിലെ പ്രമുഖനായ ദളിത് മാര്‍കിസ്റ്റ് ചിന്തകനാണ് ആനന്ദ് തെല്‍തുംദെ. ജാതി വ്യവസ്ഥയുമായി ബന്ധപ്പെട്ടും ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ് എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും കുറിച്ച് പരിശോധിക്കുന്നു.
ഭീമാ കൊറേഗാവ് കേസ്; ആനന്ദ് തെല്‍തുംദ അറസ്റ്റിൽ
05:48 PM Apr 14, 2020 | Deepika.com