തിരുവനന്തപുരം: വയനാട്-കർണാടക അതിർത്തിയിൽ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയ്ക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയതായി വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടിയുണ്ടായത്.
ഗർഭിണിയെ മാത്രം കടത്തിവിടും. കൂടെയുള്ള ആളുകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ കണ്ണൂർ ജില്ലാ ഭരണകൂടം തീരുമാനം അറിയിക്കുമെന്നും വയനാട് കളക്ടർ വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രിയിലാണ് മുത്തങ്ങ വഴി കണ്ണൂരിലേക്ക് വരാൻ ശ്രമിച്ച ഒൻപത് മാസം പൂർണ ഗർഭിണിയായ തലശേരി സ്വദേശിനിയായ ഷിജിലയ്ക്ക് ദുരനുഭവമുണ്ടായത്. ആറ് മണിക്കൂർ മുത്തങ്ങ ചെക്പോസ്റ്റിൽ കാത്തു നിന്ന ശേഷം ഇവരെ തിരിച്ചയക്കുകയായിരുന്നു.
കണ്ണൂർ കളക്ടറേറ്റിൽ നിന്നും ഇവരെ ചെക്പോസ്റ്റ് കടത്തി വിടാനുള്ള അനുമതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. സംഭവത്തെ തുടർന്ന് ഇവർ മൈസൂരുവിലെ ബന്ധുവീട്ടിലേക്ക് മടങ്ങി. ഷിജിലയ്ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു.
മുഖ്യമന്ത്രി ഇടപെട്ടു: കേരള-കർണാടക അതിർത്തിയിൽ തടഞ്ഞ ഗർഭിണിയെ കടത്തിവിടും
12:16 PM Apr 14, 2020 | Deepika.com