‌ദളിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വാശി; ക്വാറന്‍റൈനിൽ കഴിയുന്നയാൾക്കെതിരെ കേസ്

11:24 AM Apr 14, 2020 | Deepika.com
ഗോരഖ്പുർ: ക്വാറന്‍റൈൻ കേന്ദ്രത്തിൽ ദളിത് സമുദായത്തിൽപ്പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച ഉത്തർപ്രദേശ് സ്വദേശിക്കെതിരെ കേസ്.

ഖുശിനഗർ ജില്ലയിലെ ഭുജൗലി ഖുർദ് ഗ്രാമവാസിയായ സെറാജ് അഹമ്മദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഗ്രാമത്തിലെ പ്രൈമറി സ്കൂളാണ് ക്വാറന്‍റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇവിടെ അഞ്ച് പേർ കഴിയുന്നുണ്ട്. ഡൽഹിയിൽനിന്നും മടങ്ങിയെത്തിയതിന് ശേഷം സെറാജ് അഹമ്മദ് ഇവിടെ നിരീക്ഷണത്തിൽ കഴിയുകയാണ്.

പ‌ാചകക്കാരൻ എത്താത്തതിനെ തുടർന്നാണ് ലീലാവതി എന്ന് പേരുള്ള സ്ത്രീ ഭക്ഷണം തയാറാക്കാൻ എത്തിയത്. എന്നാൽ ഈ ഭക്ഷണം കഴിക്കില്ലെന്ന് ഇയാൾ അറിയിച്ചു.

തുടർന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദേശ്ദീപക് സിംഗ്, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ രമാകാന്ത് എന്നിവരെ ലീലാവതി സംഭവത്തെക്കുറിച്ച് അറിയിച്ചു.

പോലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ഇയാൾക്കെതിരെ എസ്‌സി, എസ്ടി ആക്ട് പ്രകാരം കേസെടുക്കുകയായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം കേസെടുത്തതായി ഖദ്ദ പോലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് ലീലാവതിയുടെ വീട്ടിൽ ബിജെപി എംഎൽഎ വിജയ് ദുബൈ എത്തുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.