തിരുവനന്തപുരം: മീൻ വണ്ടികൾ പിടിക്കെണ്ടെന്ന് പോലീസിന് നിർദേശം നൽകി ഡിജിപി ലോക്നാഥ് ബെഹ്റ. ഫിഷറീസ്, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾക്ക് സുരക്ഷ ഒരുക്കിയാൽ മതിയെന്നാണ് പുതിയ നിർദേശം. പഴകിയ മീൻ വിൽപ്പനയെക്കുറിച്ച് വിവരം ലഭിച്ചാൽ ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറണം.
പരിശോധനാ റിപ്പോർട്ട് കിട്ടിയാൽ മാത്രം കേസെടുത്താൽ മതിയെന്നും ഡിജിപി ഉത്തരവിൽ പറഞ്ഞു. പോലീസ് മീൻ പിടിച്ച് നശിപ്പിച്ചതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം.
ഓപ്പറേഷൻ സാഗർ റാണിയിലൂടെ എട്ടു ദിവസത്തെ പരിശോധനകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടിയത്. ഞായറാഴ്ച സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 2,128 കിലോ മത്സ്യം പിടികൂടി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം കുറ്റകരമാണ്.
ഇത്തരം മത്സ്യങ്ങളുടെ ഉപയോഗം ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ്. അതിനാലാണ് ഓപ്പറേഷൻ സാഗർ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.
പോലീസ് "മീൻ പിടിക്കാൻ' ഇറങ്ങണ്ടെന്ന് ഡിജിപി
03:47 PM Apr 13, 2020 | Deepika.com