തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പോസീറ്റീവ് കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ ജാഗ്രതയും സമൂഹ അകലവും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വിഷു ആഘോഷങ്ങൾ സമൂഹ അകലം പാലിച്ച് നടത്തണമെന്ന് മന്ത്രി പറഞ്ഞു. രോഗി സന്പർക്കങ്ങൾ കൃത്യമായി കണ്ടെത്താൻ സാധിച്ചത് വലിയ അനുഗ്രഹമായി. രോഗം ബാധിച്ചവരുടെ സന്പർക്ക പട്ടിക ഫലപ്രദമായി തയാറാക്കാനായി. നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരെ പോലും പരിശോധിക്കുന്നുണ്ട്.
വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന നടപടികളോട് ജനങ്ങൾ സഹകരിക്കണം. ചികിത്സാ രംഗത്തെ കാര്യങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും നല്ല പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നത്. ആന്റി ബോഡി ടെസ്റ്റ് കിറ്റുകൾ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. കിറ്റുകൾ എത്തുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്താൻ സാധിക്കും.
ലോക് ഡൗണ് ഇളവുകൾ കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി ബയോ ടെക്നോളജി എന്നിവിടങ്ങളിൽ റിസർച്ചുകൾ നടത്താൻ കേന്ദ്രസർക്കാരും ഐസിഎംആറും അനുമതി നൽകിയിട്ടുണ്ട്. പ്രവാസികളെ നാട്ടിൽ കൊണ്ടു വരുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. കേന്ദ്രസർക്കാർ തീരുമാനപ്രകാരം പ്രവാസികൾ നാട്ടിലെത്തിയാൽ അവരെ നിരീക്ഷണത്തിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ജീവൻ രക്ഷിക്കുന്നതിനോടൊപ്പം ജീവനോപാധിയും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറെ ആശ്വാസകരമാണെന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല തീരുമാനങ്ങളും നടപടികളും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡ് രോഗികൾ കുറയുന്നത് ആശ്വാസകരം, ജാഗ്രത കൈവിടരുത്: കെ.കെ. ശൈലജ
11:07 AM Apr 13, 2020 | Deepika.com