വാഷിംഗ്ടൺ ഡിസി: കോറോണ വൈറസ് മഹാമാരിയെ നേരിടാൻ ഇന്ത്യയിൽനിന്ന് കയറ്റി അയച്ച ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ യുഎസിൽ എത്തി. ശനിയാഴ്ചയാണ് നെവാർക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡർ തരണ്‍ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.
ഹൈഡ്രോക്സി ക്ലോറോക്വീൻ നൽകണമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് ഫോണിലൂടെ മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയാണ് ഇതിന്റെ പ്രധാന ഉത്പാദകർ. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നതാണ്.
കോവിഡ്-19ന് എതിരേയുള്ള ഫലപ്രദമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിനെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ കണ്ടെത്തിയിരുന്നു. ന്യൂയോർക്കിൽ 1,500 കോറോണ രോഗികളിൽ ഇതു പ്രയോഗിച്ചപ്പോൾ പ്രതീക്ഷ നൽകുന്ന പ്രാഥമിക ഫലം ലഭിച്ചു. ഇതിനെത്തുടർന്നാണ് ട്രംപ് ഇന്ത്യയോട് 2.9 കോടി ഡോസ് മരുന്ന് ആവശ്യപ്പെട്ടത്.
ട്രംപിന്റെ അഭ്യർഥനയെത്തുടർന്ന് യുഎസിലേക്ക് ഹൈഡ്രോക്സിക്ലോറോക്വീൻ കയറ്റുമതി ചെയ്യാൻ ചൊവ്വാഴ്ചയാണ് ഇന്ത്യ അനുമതി നൽകിയത്. ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിനെതിരേ ഫലപ്രദാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് ഇന്ത്യയോട് നിരവധി രാജ്യങ്ങൾ ഇത് ആവശ്യപ്പെട്ടിരിക്കുകയാണ്. അയൽരാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽനിന്ന് കയറ്റി അയച്ച ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകൾ യുഎസിൽ എത്തി
03:18 PM Apr 12, 2020 | Deepika.com