ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. പുറത്താക്കപ്പെട്ട സൈനിക ഓഫീസർ അബ്ദുൾ മജീദിനെയാണ് തൂക്കിലേറ്റിയത്. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.
1975 ഓഗസ്റ്റ് 15-നാണ് സൈനികോദ്യോഗസ്ഥരുടെ ഗൂഢാലോചനയെത്തുടർന്ന് മുജീബുർ റഹ്മാൻ കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ 1997-ലാണ് ആരംഭിച്ചത്. കുറ്റക്കാരെന്നു തെളിഞ്ഞ 12 സൈനികരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. 2010-ൽ അഞ്ചുപേരുടെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഒരു പ്രതി സിംബാബ്വേയിൽവെച്ച് മരിച്ചു.
മജീദടക്കം ആറുപേരെ ഇനിയും പിടികിട്ടാനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പിടികിട്ടാപ്പുള്ളിയായ മജീദ് മിർപുരിൽ അറസ്റ്റിലായത്. ഇനിയും പിടികിട്ടാനുള്ള അഞ്ചുപേരിൽ ഒരാൾ യു.എസിലും ഒരാൾ കാനഡയിലുമുണ്ടെന്ന് ബംഗ്ലാദേശ് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.
മുജീബുർ റഹ്മാൻ വധം: പ്രതിയായ മുൻ സൈനിക ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ബംഗ്ലാദേശ്
07:03 AM Apr 12, 2020 | Deepika.com