പാലക്കാട്: മലന്പുഴ ഡാം തുറന്നുവിടും. വേനൽ കടുത്തതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിന് ജല ക്ഷാമം അനുഭവപെടുന്നത് കണക്കിലെടുത്താണ് നടപടി.
കേരളാ വാട്ടർ അതോറിറ്റിയുടെ പന്പ് ഹൗസുകൾക്ക് വെള്ളം പന്പ്ചെയ്യുന്നതിനായി ഡാം തുറന്നു വിടുന്നതിനു നടപടി സ്വീകരിക്കണമെന്നു കാണിച്ച് യു.ആർ. പ്രദീപ് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു. ഈ കത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു വേണ്ടി ജല വിഭവ വകുപ്പു അഡിഷണൽ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദ്ദശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലന്പുഴ ഡാം എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യമായ നടപടി സ്വീകരിച്ചു.
ചേലക്കര നിയോജകമണ്ഡലത്തിലെ വാട്ടർ അതോറിറ്റിയുടെ പൈങ്കുളം, തൊഴുപാടം എന്നി പന്പ് ഹൗസുകൾക്ക് വെള്ളം പന്പ് ചെയ്യുന്നതിനു ഭാരതപ്പുഴയിൽ ആവശ്യമായ നീരൊഴുക്കും ജല ലഭ്യതയും ഇല്ലാത്തതിനാൽ മണ്ഡലത്തിലെ ഒന്പതു പഞ്ചായത്തുകളിലെ ആയിരകണക്കിന് കുടുംബങ്ങൾ ശുദ്ധ ജല ക്ഷാമത്തിന്റെ പിടിയിലാണ്.
ഏപ്രിൽ, മേയ് മാസങ്ങളിൽ കുടിവെള്ള പദ്ധതികളുടെ പന്പ് ഹൗസുകൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുന്നതിന്, ഇടവിട്ടാണ് മലന്പുഴ ഡാം തുറക്കുക. മംഗലം, പോത്തുണ്ടി ഡാമുകളിൽ ജലലഭ്യത കുറവുള്ളതുകൊണ്ട് അവ തുറന്ന് ഗായത്രി പുഴയിലെ നീരൊഴുക്ക് വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
വേനൽ കടുത്തു, ഭാരതപ്പുഴയിൽ ജലക്ഷാമം രൂക്ഷം; മലന്പുഴ ഡാം തുറക്കും
08:37 PM Apr 10, 2020 | Deepika.com