തിരുവനന്തപുരം: ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല, ഗോഡൗണിൽ ഇറക്കുവാൻ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികൾ. അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ലോഡ് ഇറക്കാൻ തൊഴിലാളികൾ വിസമ്മതിക്കുന്നത്.
ലോറിയിൽ നിന്നും താഴെയിറക്കുന്ന ലോഡ് ഗോഡൗണിൽ അട്ടിയായി അടുക്കി വയ്ക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി. തിരുവനന്തപുരം വലിയതുറയിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം.
നാഫെഡിൽ നിന്നാണ് ഒരു കണ്ടെയ്നർ നിറയെ കടല വെള്ളിയാഴ്ച വലിയതുറയിൽ എത്തിയത്. ലോറിയിൽ നിന്നും കടല താഴെയിറക്കാനുള്ള കൂലി തൊഴിലാളികൾക്ക് നൽകേണ്ടത് സപ്ലൈകോയാണ്.
ഇവിടെ നിന്നും കടല ഗോഡൗണിൽ കൊണ്ടുവെക്കുന്നതിനുള്ള കൂലിയെ ചൊല്ലിയാണ് തർക്കം നടക്കുന്നത്. എന്നാൽ തൊഴിലാളികളുടെ വാദം നാഫെഡ് അംഗീകരിച്ചില്ല. ഇത്തരത്തിലൊരു നിയമമില്ലെന്നാണ് നാഫെഡിന്റെ വിശദീകരണം.
വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായവർ സ്ഥലത്തുണ്ട്. ഇരുപക്ഷവും തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് സാധനങ്ങൾ ഇറക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത്.
അട്ടിമറിക്കൂലിയെ ചൊല്ലി തർക്കം; സപ്ലൈയിക്കോയിലേക്കുള്ള കടല ഇറക്കാനായില്ല
05:09 PM Apr 10, 2020 | Deepika.com