ലണ്ടൻ: കോവിഡ് ബാധ സ്ഥിരീകരിച്ച് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ബോറിസ് ജോൺസണെ തീവ്ര പരിചരണ വിഭാഗത്തിൽനിന്നു വാർഡിലേക്ക് മാറ്റി.
കോവിഡിനെ തുടർന്നു ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോൺസണെ സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടർന്നതിനാൽ അമ്പത്തഞ്ചുകാരനായ പ്രധാനമന്ത്രിയെ തിങ്കളാഴ്ച രാത്രിയാണ് ഐസിയുവിലേക്ക് മാറ്റിയത്.
മാർച്ച് 27 നാണു ബോറിസ് ജോൺസണു കോവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ഒരാഴ്ച ഔദ്യോഗിക വസതിക്കു സമീപമുള്ള ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു അദ്ദേഹം. ഐസൊലേഷൻ കാലാവധി അവസാനിച്ചിട്ടും പനിയും ചുമയും ഉൾപ്പെടെയുള്ള രോഗ ലക്ഷണങ്ങൾ തുടർന്നതിനാലാണ് അദ്ദേഹത്തെ തുടർ പരിശോധനകൾക്കായി ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.
ആറു മാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി മാറ്റി താമസിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വിദേശകാര്യ മന്ത്രി ഡൊമിനിക് റാബാണ് നിർവഹിക്കുന്നത്.
കോവിഡ്-19: ബോറിസ് ജോൺസണെ വാർഡിലേക്ക് മാറ്റി
03:58 AM Apr 10, 2020 | Deepika.com