തിരുവനന്തപുരം: കാസർഗോട്ടെ രോഗികളെ കേരളത്തിലെ മറ്റ് ആശുപത്രികളിലേക്കു മാറ്റുന്നതു പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക കേരളത്തിൽനിന്നുള്ള രോഗികളെ തടയുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വ്യാഴാഴ്ച കാസർഗോട്ട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചിരുന്നു. അത്തരം അനുഭവം ആവർത്തിക്കാതിരിക്കാൻ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കും. ആവശ്യമാണെങ്കിൽ ആകാശമാർഗം എത്തിക്കുന്നതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡോണിന്റെ പശ്ചാത്തലത്തിൽ ആർസിസിയിൽ ചികിത്സയ്ക്കായി എത്തിച്ചേരാൻ കഴിയാത്ത രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരമായി ആരോഗ്യവകുപ്പും ആർസിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളിൽത്തന്നെ ചികിത്സ ലഭ്യമാക്കുന്ന സംവിധാനം ഒരുക്കും.
തുടർ പരിശോധന, മരുന്നുകൾ, സാന്ത്വന ചികിത്സ തുടങ്ങിയവ പ്രാദേശികമായി ആശുപത്രികളിൽ ലഭ്യമാക്കും. ഇത്തരം ആശുപത്രികളുടെ ഒരു പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
കാസർഗോട്ടെ രോഗികൾക്ക് കേരളത്തിൽ തന്നെ ചികിത്സ; ആകാശമാർഗം പരിഗണനയിൽ
08:42 PM Apr 09, 2020 | Deepika.com