ന്യൂഡല്‍ഹി: കോവിഡ്-19 എന്ന മഹാമാരിക്കെതിരേ പോരാടാനുള്ള ധനശേഖരണാര്‍ഥം ഇന്ത്യ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര നിര്‍ദേശിച്ച മുന്‍ പാക്കിസ്ഥാന് പേസര്‍ ഷൊയ്ബ് അക്തറിനെ വിമർശിച്ച് ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവ്. അക്തറിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ നമുക്ക് അങ്ങനെ പണം കണ്ടെത്തേണ്ട ആവശ്യമില്ല. നമുക്ക് ആവശ്യത്തിന് പണം കൈവശമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മനുഷ്യജീവനുകൾ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ലെന്നും കപിൽ ചൂണ്ടിക്കാട്ടി.
ഇരു രാജ്യങ്ങളിലെയും കോവിഡിനെതിരേയുള്ള പോരാട്ടത്തിനായാണ് അക്തര്‍ ഇരു രാജ്യങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പരയെന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളാണ് മുന്‍ പേസര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ദുബായ് ഉൾപ്പെടെയുള്ള നിഷ്പക്ഷ വേദികളിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താം. ടെലിവിഷനില്‍ മാത്രം മത്സരം സംപ്രേഷണം ചെയ്താല്‍ മതിയെന്നും അക്തർ അഭിപ്രായപ്പെട്ടിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തെ നമ്മുടെ അധികാരികൾ കൈകാര്യം ചെയ്യാൻ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനം. ഇപ്പോഴും ചാനലുകളിൽ രാഷ്ട്രീയക്കാർ പരസ്പരം കരിവാരി തേക്കുന്നത് കാണാം. അതാണ് ആദ്യം അവസാനിപ്പിക്കേണ്ടതെന്നും കപിൽ ദേവ് പറഞ്ഞു. എന്തായാലും കോവിഡ് സഹായദൗത്യവുമായി രൂപീകരിച്ച പ്രധാനമന്ത്രിയുടെ കെയേഴ്സ് നിധിയിലേക്ക് 51 കോടി രൂപ ബിസിസിഐ സംഭാവന നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ കൂടുതൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനില്‍നിന്നുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്ന കാരണത്താല്‍ 2007 മുതല്‍ ഇരു രാജ്യങ്ങളും തമ്മിൽ ഒരു സമ്പൂര്‍ണ പരമ്പര നടത്തിയിട്ടില്ല. ഇരു അയല്‍രാജ്യങ്ങളും ഐസിസിയുടെ ടൂര്‍ണമെന്റുകളിലും ഏഷ്യ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്.
മനുഷ്യജീവനുകൾ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം നടത്തുന്നത് ബുദ്ധിയല്ല: അക്തറിനെ തള്ളി കപിൽ
04:24 PM Apr 09, 2020 | Deepika.com