ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഗുണഭോക്താക്കൾക്ക് കോവിഡ് പരിശോധനയും ചികിത്സയും സൗജന്യമാക്കി. 50 കോടിയിലധികം ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സർക്കാർ ആശുപത്രികളിൽ ഇവർക്ക് ഇപ്പോൾത്തന്നെ ഈ പരിശോധനയും ചികിത്സയും സൗജന്യമാണ്.
ഇനി എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും കൂടി ഇവർക്ക് സൗജന്യ ചികിത്സ ലഭിക്കും. കോവിഡിന്റെ പരിശോധനയും ചികിത്സയും നിലവിൽ സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്.
പാവപ്പെട്ടവരും ദുർബലരുമായി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് ആയുഷ്മാൻ ഭാരത് അഥവാ നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം. പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് ഇതിലൂടെ ലഭിക്കുന്നത്. പദ്ധതിയുടെ നേട്ടം ഉപഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും ലഭ്യമാകുന്നതാണ്.
പദ്ധതിയിൽ അംഗമാകുന്നവർക്ക് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യത്തെ ഏത് പൊതുസ്വകാര്യ ആശുപത്രികളിൽ നിന്നും പണമില്ലാതെ ചികിത്സ നേടാം. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിനു മുമ്പും ശേഷവുമുള്ള ചെലവുകളെല്ലാം കവറേജിൽ ഉൾപ്പെടും.
കൊറോണ: ആയുഷ്മാൻ ഭാരത് ഗുണഭോക്താക്കൾക്ക് പരിശോധനയും ചികിത്സയും സൗജന്യം
09:22 PM Apr 04, 2020 | Deepika.com