കോട്ടയം: കൊറോണ വൈറസ് കാട്ടുതീപോലെ പടരുമ്പോൾ ലോകത്തെ ഭയത്തിലാഴ്ത്തിയത് പ്രായമായവരെ മരണത്തിലേക്ക് തള്ളിവിടുമെന്നതായിരുന്നു. അതിന് അപവാദമായി രോഗത്തെ തോൽപ്പിച്ച് എത്തിയവർ തുലോം ചുരുക്കവും.
ഇറ്റലിയിലെ ഇറ്റാലിക ഗ്രൊണ്ടോന എന്ന 102 വയസുള്ള മുത്തശിയാണ് കോവിഡിനെ തോൽപ്പിച്ച് ലോകത്തിന് ആദ്യം പ്രതീക്ഷ നൽകിയത്. 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഇവര്‍ ആശുപത്രി വിട്ടത്.
ഇതിനു പിന്നാലെ ലോകത്തിന്റെ ഇങ്ങേക്കോണിലെ ഇത്തിരിപ്പോന്ന കുഞ്ഞ് കേരളത്തിലെ കോട്ടയമാണ് വീണ്ടും വൈദ്യശാസ്ത്ര അദ്ഭുതമായിമാറിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികൾ ഇന്ന് കോവിഡ് ഭേദമായി വീട്ടിലേക്ക് മടങ്ങിയിരിക്കുന്നു.
പ്രായമായവർ ഉൾപ്പെടെ ആരോഗ്യമുള്ളവർ മാത്രമാണ് കോവിഡിനെ അതിജീവിച്ചതെന്ന യാഥാർഥ്യം നിലനിൽക്കെ ഹൃദയസംബന്ധമായ അസുഖങ്ങൾ അടക്കം നിരവധി രോഗങ്ങൾ അലട്ടിയ വൃദ്ധദമ്പതികളെ കോവിഡ് രോഗത്തിൽനിന്നും രക്ഷിച്ചെടുത്തിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജ്.
തോമസിനെയും മറിയാമയേയും മാർച്ച് എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പ്രായാധിക്യമുള്ള അവശതകളോടൊപ്പം ഡയബറ്റീസും ഹൈപ്പര്‍ ടെന്‍ഷനും ഇവർക്കുണ്ടായിരുന്നു. തോമസിന് ആദ്യ ദിവസങ്ങളില്‍ തന്നെ നെഞ്ചുവേദനയുണ്ടെന്ന് മനസിലാക്കി ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നും കണ്ടെത്തി.
അതിനാല്‍ ഇവരെ മെഡിക്കല്‍ ഐസിയുവില്‍ വിഐപി റൂമിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ തോമസിന് ഹൃദയാഘാതവും ഉണ്ടായി. കേൾവിശക്തി കുറവുണ്ടായിരുന്നതിനാൽ ഇവരുടെ തൊട്ടടുത്ത് ചെന്നാണ് നഴ്സുമാർ ഇവർക്ക് വേണ്ട പരിചരണം നൽകിയത്. തോമസിന്റെ ചെവിയുടെ അടുത്ത് ചെന്ന് കാര്യങ്ങൾ പറയേണ്ടിവന്നു. ഇതോടെ പരിചരിച്ച ഒരു നഴ്സിന് രോഗം പകർന്നുകിട്ടുകയും ചെയ്തു.
എന്നാൽ ഈ പ്രതിസന്ധിയെല്ലാം മറികടന്നാണ് ഡോ. സജിത് കുമാറിന്റെ നേൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ഇവരെ പരിചരിച്ചത്. ഇവരെ ശുശ്രൂഷിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
ആറ് ഡോക്ടർമാരാണ് സംഘത്തിലുണ്ടായിരുന്നത്. ഓരോ ദിവസവും ഇവരുടെ ആരോഗ്യം നില പരിശോധിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓരോ ദിവസവും ഇവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിവരങ്ങൾ തിരക്കിയിരുന്നു.
ചികിത്സയ്ക്കിടയിലും വൃദ്ധദമ്പതികളുടെ പരസ്പര സ്നേഹം ഡോക്ടർമാരെപോലും അതിശയിപ്പിച്ചു. രണ്ട് സ്ഥലങ്ങളിലായിട്ടാണ് ഇരുവരെയും ആദ്യം കിടത്തിയിരുന്നത്. ഇതിൽ ഇരുവരും അസ്വസ്ഥരായിരുന്നു. ഇത് മനസിലാക്കിയ ഡോക്ടർമാർ ഇവരെ പതിനൊന്നാം തീയതി രണ്ടുപേര്‍ക്കും പരസ്പരം കാ ണാന്‍ കഴിയുന്ന വിധം ട്രാന്‍സ്പ്ലാന്റ് ഐസിയുവിലേക്ക് മാറ്റി.
മറിയാമയുടെ ശബ്ദം അൽപസമയം കേൾക്കാതിരുന്നാൽ മറിയാമ്മേ എന്ന് തോമസ് നീട്ടിവിളിക്കും. അതുപോലെ മറിയാമ്മയും തോമസിനെ വിളിച്ചുകൊണ്ടിരിക്കും. ഭക്ഷണം ആദ്യം തോമസിന് കൊടുത്താൽ മറിയാമ്മയ്ക്ക് കൊടുത്തോ അവൾ കഴിച്ചോ എന്നു തിരക്കും. തിരിച്ച് മറിയാമ്മയും. തോമസ് ഭക്ഷണം കഴിച്ചതിനു ശേഷമേ മറിയാമ്മ കഴിക്കുമായിരുന്നുള്ളൂ.
ആശുപത്രി ഭക്ഷണം പലപ്പോഴും തോമസിന് ഇഷ്ടമായിരുന്നില്ല. കപ്പയും മീനും വേണമെന്നായിരുന്നു വാശി. ഇതോടെ മറിയാമ്മ ഇടപെടും. വീട്ടിൽ ചെന്നശേഷം കപ്പയും മീനും കഴിക്കാമെന്ന് മറിയാമ്മ പറയുന്നതോടെ തോമസിന്റെ പിണക്കം പമ്പകടക്കും. ഒടുവിൽ ഇരുവരും ആശുപത്രി വിടുമ്പോൾ പരിചരിച്ച ഡോക്ടർമാരുടേയും നഴ്സുമാരുടേയും കണ്ണുനഞ്ഞിരുന്നു.
കേരളത്തിന് അഭിമാനം, ലോകത്തിന് അദ്ഭുതം; ഇവർ കോവിഡ് അതിജീവന പ്രതീകങ്ങൾ
06:06 PM Apr 03, 2020 | Deepika.com