തിരുവനന്തപുരം: ലോക്ക്ഡൗണ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾമൂലം കടുത്ത ദുരിതത്തിലായ അനാഥാലയങ്ങളെ സംരക്ഷിക്കാൻ അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തുനൽകി.
എല്ലാവർക്കും സൗജന്യമായി അരിയും ഗോതന്പും നൽകുവാനുള്ള തീരുമാനം അനാഥാലയങ്ങളിലെ അന്തേവാസികൾക്കു കൂടി ബാധകമാക്കണം. കൊറോണ സംബന്ധിച്ച നിയന്ത്രണങ്ങളുടെ സമയപരിധി കഴിഞ്ഞാലും അനാഥാലയങ്ങൾക്കു സൗജന്യമായോ അല്ലെങ്കിൽ ഒരു രൂപ നിരക്കിലോ അരിയും ഗോതന്പും നൽ്കുന്ന കാര്യം മുഖ്യമന്ത്രി പ്രത്യേകം പരിഗണിക്കണമെന്ന് ഉമ്മൻ ചാണ്ടി കത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ ഗ്രാന്റ് അനുവദിച്ചിട്ടുള്ള എല്ലാ സ്ഥാപനങ്ങൾക്കും കുടിശിക സഹിതം എത്രയും വേഗം നൽകണം. പുതിയവയുടെ അംഗീകാരത്തിനു ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ മാസങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്.
ഓർഫനേജ് കണ്ട്രോൾ ബോർഡിലേയ്ക്ക് തെരഞ്ഞെടുപ്പു നടത്തി അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുള്ളതാണ്. സർക്കാർ പ്രതിനിധികളായി അഞ്ചു പേരെ നോമിനേറ്റ് ചെയ്യണം. എംഎൽഎമാരുടെ മൂന്നു പ്രതിനിധികളും എംപിമാരുടെ ഒരു പ്രതിനിധിയും കൂടി ചേർത്ത് ഓർഫനേജ് കണ്ട്രോൾ ബോർഡ് എത്രയും വേഗം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
സർക്കാരിന്റെ സഹായവും സന്നദ്ധ സംഘടനകളുടെയും ഉദാരമതികളായ വ്യക്തികളുടെയും സംഭാവനകൊണ്ട് മാത്രം നടന്നുപോകുന്ന രണ്ടായിരത്തോളം സ്ഥാപനങ്ങളാണ് ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്നത്.
ലോക്ക് ഡൗണിനുശേഷം വ്യക്തികളുടെയും സംഘടനകളുടെയും സഹായവും സാന്നിദ്ധ്യവും അനാഥാലയങ്ങൾക്ക് ഇല്ലാതെയായി. സർക്കാർ ഗ്രാന്റും കിട്ടുന്നില്ല. ബിപിഎൽ, എപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ അരി ലഭിക്കുന്പോഴും അനാഥാലയങ്ങൾ കിലോയ്ക്ക് യഥാക്രമം 5.65 രൂപയും 4.15 രൂപയുമാണ് അരിക്കും ഗോതന്പിനും നൽകുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് അനാഥാലയങ്ങൾക്ക് അരിയും ഗോതന്പും നൽകിയിരുന്നതെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
അനാഥാലയങ്ങൾക്ക് അരിയും ഗോതന്പും സൗജന്യമായി നൽകണം: ഉമ്മൻ ചാണ്ടി
05:29 PM Apr 03, 2020 | Deepika.com