തിരുവനന്തപുരം: സംസ്ഥാനത്ത് 2,15,930 പേരുടെ ശന്പളം വിതരണം ചെയ്തതായി ധനമന്ത്രി തോമസ് ഐസക്. ആദ്യ ശന്പളദിവസമായ വ്യാഴാഴ്ച ആരോഗ്യം, പോലീസ് ഉൾപ്പെടെയുളള വകുപ്പുകളിലെ 23,901 ബില്ലുകൾ പാസാക്കിയെന്നും ധനമന്ത്രി അറിയിച്ചു.
223 ട്രഷറികളിലായി 27,267 പേരുടെ പെൻഷൻ വിതരണം ചെയ്തു. സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചും, മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെയും ആവശ്യമായ മുൻകരുതലുകളോടെയുമാണു പെൻഷൻ വിതരണം. എല്ലാ ട്രഷറികളിലും ആരോഗ്യ വകുപ്പിന്റെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഹാൻഡ്വാഷ്, സാനിട്ടൈസർ എന്നിവ സജീകരിച്ചിരുന്നു. മിക്ക ട്രഷറികളിലും ആരോഗ്യ പ്രവർത്തകരുടെ സേവനവും ലഭ്യമാക്കിയിരുന്നെന്നും ധനമന്ത്രി അറിയിച്ചു.
പെൻഷൻ അക്കൗണ്ട് നന്പറിന്റെ അവസാന അക്കത്തിന്റെ ക്രമപ്രകാരമാണു പെൻഷൻ വിതരണത്തിന്റെ ദിവസങ്ങൾ ക്രമീകരിച്ചിരുന്നതിനാൽ സാധാരണയുണ്ടാകുന്ന തിരക്കുണ്ടായിരുന്നില്ല. ഒരു സമയം അഞ്ചുപേരെ മാത്രമേ ക്യൂവിൽ അനുവദിച്ചിരുന്നുള്ളൂ. ബാക്കിയുള്ളവർക്ക് ഇരിക്കുന്നതിനാവശ്യമായ അകലം പാലിച്ച് വെയ്റ്റിംഗ് ഏര്യയിലോ കോന്പൗണ്ടിലോ കസേരകൾ ഒരുക്കി. ഇത്തരം കസേരകൾ ഓരോരുത്തരും എഴുന്നേറ്റു മാറുന്ന മുറയ്ക്ക് അണുവിമുക്തമാക്കുന്നതിന് പ്രത്യേകം വോളണ്ടിയർമാരെ നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ ഈ മാസത്തെ ശന്പളവും പെൻഷനും മുടങ്ങുമോ എന്നാണ് ചോദ്യമെന്നും അതിനെക്കുറിച്ച് ആർക്കും സംശയംവേണ്ടെന്നും ധനമന്ത്രി അറിയിച്ചു.
പോലീസ്, ആരോഗ്യ ജീവനക്കാരുടെ ശന്പള ബില്ലുകൾ പാസാക്കിയെന്നു ധനമന്ത്രി
07:35 PM Apr 02, 2020 | Deepika.com