തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും 1,000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നിർമാണ തൊഴിലാളികൾക്കായി അനുവദിച്ച 200 കോടിയുടെ പാക്കേജിന്റെ ഭാഗമായാണു ധനസഹായം.
ബോർഡിൽ രജിസ്റ്റർ ചെയ്തു രണ്ടു വർഷം പൂർത്തിയാക്കിയവരും 2018-ലെ രജിസ്ട്രേഷനു പുതുക്കൽ നടത്തിയവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങൾക്കും 1,000 രൂപ വീതം ധനസഹായം നൽകും. തുക തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നിക്ഷേപിക്കും. 15 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെട്ടിട നിർമാണവും, അനുബന്ധമേഖലകളിലും ജോലി ചെയ്യുന്ന നിർമാണ തൊഴിലാളികളെ സഹായിക്കുന്നതിനായാണ് പാക്കേജെന്ന് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ വി. ശശികുമാർ അറിയിച്ചു.
രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്കു മാരകരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 2,000 രൂപ വീതം ധനസഹായമായി അനുവദിക്കും. ബോർഡിൽനിന്ന് പെൻഷൻ കൈപ്പറ്റുന്നവർക്ക് അടിയന്തരമായി പെൻഷൻ തുക വിതരണം ചെയ്യും.
ആനുകൂല്യം ലഭിക്കുന്നതിനു തൊഴിലാളികൾ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഇമെയിൽ, വാട്സ്ആപ്പ് മുഖേന അപേക്ഷ സമർപ്പിക്കണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.
അതിഥി തൊഴിലാളികളെ പുനരധിവസിപ്പിച്ചിരിക്കുന്ന ക്യാന്പുകളിലേക്ക് അവശ്യസേവനം ലഭ്യമാക്കുന്നതിലേക്കായി രണ്ടു കോടി രൂപ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽനിന്ന് ലേബർ കമ്മീഷണർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിർമാണ തൊഴിലാളികൾക്ക് 1,000 രൂപ അക്കൗണ്ടിൽ; മാരകരോഗമെങ്കിൽ 2,000 രൂപ
07:03 PM Apr 02, 2020 | Deepika.com