തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ചില തൊഴിലുടമകൾ ഭക്ഷണം കഴിക്കാന്‍ ക്യാമ്പുകളിലേക്കു തള്ളിവിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ സാഹചര്യത്തിൽ അവരെ കൈയൊഴിയാൻ പാടില്ലെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
അതിഥി തൊഴിലാളികളിൽ ചിലർ ഫാക്ടറികളിൽ താമസിച്ച് അവിടെനിന്നുതന്നെ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ഇപ്പോൾ പുതിയ പ്രശ്നം ഉയർന്നുവന്നിട്ടുണ്ട്. ചില ഉടമകൾ ഭക്ഷണസമയത്ത് സർക്കാർ ഒരുക്കിയ ക്യാന്പിലേക്കു പോകാൻ അതിഥി തൊഴിലാളികളോടു നിർദേശിക്കുകയാണ്. അതു ശരിയല്ല. ഇതുവരെയുള്ള സൗകര്യം ഉടമകൾ തുടർന്നും അനുവദിക്കണമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവർത്തിക്കുന്നത്. രണ്ടു ലക്ഷത്തിലധികം പേർക്ക് ഈ കിച്ചണുകളിൽനിന്ന് വ്യാഴാഴ്ച ഭക്ഷണം നൽകി. ഇതിൽ ഭൂരിഭാഗം ആളുകൾക്കും സൗജന്യമായാണ് ഭക്ഷണം നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
സന്നദ്ധ സേവനങ്ങൾക്കായി രണ്ടു ലക്ഷത്തിലധികം പേർ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഇതിനു പുറമേ യുവജന കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരുമുണ്ട്. ഇവരെ പഞ്ചായത്ത് അടിസ്ഥാനത്തിൽ ക്രമീകരിക്കും. ഓരോ പഞ്ചായത്തിന്റെയും ആവശ്യത്തിന് അനുസരിച്ച് സന്നദ്ധ പ്രവർത്തകരെ വിട്ടുനൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികളെ ഭക്ഷണത്തിനായി ക്യാമ്പുകളിലേക്കു തള്ളിവിടരുത്: മുഖ്യമന്ത്രി
08:24 PM Apr 01, 2020 | Deepika.com